sero-survey

തിരുവനന്തപുരം: കൊവിഡ് രോഗം എത്ര പേർക്ക് വന്നുപോയി എന്നു മനസിലാക്കുന്നതിനായി നടത്തുന്ന സിറോ സർവേ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ സർക്കാരും ആരോഗ്യ വകുപ്പും ഒരുങ്ങുന്നു. പ്രതിദിന രോഗികളുടെ എണ്ണം 10,​000 കടന്നതോടെയാണിത്. നേരത്തെ ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ)​ എറണാകുളം,​ തൃശൂർ,​ പാലക്കാട് ജില്ലകളിൽ സിറോ സർവേ നടത്തിയിരുന്നു. അന്ന് 0.8% പേർക്ക് കൊവിഡ് വന്നുപോയിരിക്കാമെന്നാണ് കണ്ടെത്തിയത്. നിലവിൽ 2.60 ലക്ഷം പേർക്കാണ് കേരളത്തിൽ കൊവിഡ് ബാധിച്ചത്. ഇതിന്റെ പത്തിരിട്ടിയായ 25 ലക്ഷം പേർക്ക് രോഗം വന്നുപോയെന്നാണ് സർവേയിൽ കണ്ടെത്തിയത്. ആകെ ജനസംഖ്യയുടെ 30 ശതമാനം പേർ വൈറസ് ബാധിതരായാൽ രോഗം മൂർദ്ധന്യത്തിലെത്തി കുറഞ്ഞു തുടങ്ങുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. അതായത് മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിൽ കൊവിഡ് മൂർദ്ധന്യത്തിലെത്താൻ ഇനിയും സമയമെടുക്കുമെന്ന് സാരം.

ഐ.സി.എം.ആർ സർവേ ഫലപ്രദമല്ലെന്ന് വിദഗ്ദ്ധർ

അതേസമയം,​ ഐ.സി.എം.ആർ നടത്തുന്ന സിറോ സർവേ ഫലം സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ശരിയായ സൂചകമല്ലെന്നാണ് കേരളത്തിലെ വിദഗ്ദ്ധർ പറയുന്നത്. സംസ്ഥാനത്ത പല ജില്ലകളിലും കൊവിഡ് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുന്നതിന് മുമ്പാണ് സിറോ സർവേ നടന്നത്. ഇപ്പോഴാകട്ടെ സിറോ സർവേയ്ക്ക് ഉചിതമായ സമയമാണ്. നാല് ജില്ലകളിൽ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണിപ്പോൾ. മറ്റ് ജില്ലകളിൽ രോഗികൾ ആയിരത്തോട് അടുക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് സിറോ സർവേ നടത്തേണ്ടതെന്നും അതിലൂടെ കൊവിഡിന്റെ യഥാർത്ഥ വ്യാപനത്തോത് മനസിലാക്കാനാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഐ.സി.എം.ആർ സർവേ കൂടാതെ മഹാരാഷ്ട്രയിലെ മുംബയിലും പൂനെയിലും സംസ്ഥാനം സ്വന്തം നിലയിൽ സിറോ സർവേ നടത്തിയിരുന്നു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുകയാണ് ഇനി വേണ്ടതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സർവേകളിലൂടെ രോഗത്തിന്റെ വ്യാപനത്തോതിന്റെ മൂർദ്ധന്യാവസ്ഥ എങ്ങനെയാണെന്ന് മനസിലാക്കാൻ കഴിയുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധരിലൊരാളായ ഡോ.അരുൺ എൻ.എം പറഞ്ഞു. തമിഴ്നാട്,​ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതിതീവ്രമായതിനാൽ തന്നെ സിറോ സർവേ അവിടെ ഗുണം ചെയ്തു. എന്നാൽ കേരളത്തിൽ വ്യാപനം മൂർദ്ധന്യത്തിലേക്ക് എത്തുന്നതേയുള്ളൂ. ഇതേസമയം,​ സർവേ ഫലം അനുസരിച്ച് പോസിറ്റീവാകുന്നവരെ പരിശോധനയിൽ തിരിച്ചറിയാത്തത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെ കുറവാണെന്നും ഇത് മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ടെന്നുമാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. ഒരേസമയം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1.29 ലക്ഷം വരെ ഉയരുമെന്നാണ് സർക്കാരിന്റെ പുതിയ റിപ്പോർട്ട്.

സിറോ സർവേ ഇന്നത്തെ സാഹചര്യത്തിൽ പ്രാധാന്യമേറിയത് തന്നെയാണ്- ഡോ.അഷീൽ,​ ഡയറക്ടർ സാമൂഹ്യസുരക്ഷാ മിഷൻ