
കൊല്ലം : ചടയമംഗലത്ത് വാഹന പരിശോധനയ്ക്കിടെ വൃദ്ധനെ മർദ്ദിച്ച സംഭവത്തിൽ പ്രൊബേഷൻ എസ്.ഐ. ഷെജീമിന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ റിപ്പോർട്ട്. ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടും വൃദ്ധനെ വഴിയിൽ ഉപേക്ഷിച്ചത് തെറ്റാണെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് കൊല്ലം റൂറൽ എസ്.പിയ്ക്ക് കൈമാറി. ഹെൽമറ്റ് ധരിക്കാതെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തതിനാണ് ചടയമംഗലം സ്വദേശിയായ രാമാനന്ദൻ നായരെ പ്രൊബേഷൻ എസ്.ഐ ഷെജീം മർദ്ദിച്ചത്.
ഷെജീം രാമാനന്ദൻ നായരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. സംഭവത്തെ പറ്റി അന്വേഷിക്കാൻ കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഡി. വിനോദ് കുമാറിനെ ചുമതലപ്പെടുത്തി. പ്രൊബേഷൻ എസ്.ഐ ഷെജീമിന് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രാമാനന്ദൻ നായരുടെ മുഖത്തടിച്ചത് അനുചിതമായ നടപടിയാണ്.
അറസ്റ്റ് ചെയ്യുമ്പോൾ ബലം പ്രയോഗിക്കുന്നവരെ കരണത്തടിക്കാൻ പൊലീസ് നിയമം അനുവദിക്കുന്നില്ല. കൂടുതൽ പൊലീസുകാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യണമായിരുന്നു. ഷെജീമിന്റെ അടികൊണ്ട രാമാനന്ദൻ നായർ തന്നെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ എസ്.ഐ ഇതിന് തയാറായില്ല. രാമാനന്ദൻ നായരെ വഴിയിൽ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇതും ഗുരുതര വീഴ്ചയായി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.