
തിരുവനന്തപുരം: രാജസ്ഥാനിലെ കരൗലിയിൽ ക്ഷേത്ര പൂജാരിയെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി വലതുപക്ഷ ആക്ടിവിസ്റ്റും അയ്യപ്പ ധർമ്മ സേനാ നേതാവുമായ രാഹുൽ ഈശ്വർ. ബ്രാഹ്മണ സമുദായമോ സവർണ ഹിന്ദു സമുദായമോ ആക്രമിക്കപ്പെടുമ്പോൾ രാഷ്ട്രീയ പാർട്ടികളോ സാമൂഹിക സംഘടനകളോ രംഗത്ത് വരാറില്ലെന്നും രാഹുൽ പറയുന്നു. കരൗലിയിൽ ഉണ്ടായ സംഭവം അങ്ങേയറ്റം വേദനാജനകവും ക്രൂരവുമാണെന്നും രാഹുൽ ഈശ്വർ അഭിപ്രായപ്പെടുന്നു.
ദളിതരുടെയും മുസ്ലീങ്ങളും ജീവനുകൾക്ക് വിലയുണ്ടെന്ന് താൻ കരുതുന്നുണ്ടെന്നും അതുപോലെ തന്നെ ബ്രാഹ്മണരുടെ ജീവനും വിലയുണ്ടെന്നും രാഹുൽ വീഡിയോയിലൂടെ പറയുന്നു. കരൗലിയിലെ പൂജാരി കൊല്ലപ്പെട്ട സംഭവത്തെ രാജസ്ഥാൻ സർക്കാർ അപലപിക്കേണ്ട സമയം അതിക്രമിച്ചുവെന്നും സംഭവത്തിന് പിന്നിൽ കുറ്റവാളികളെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണമെന്നും രാഹുൽ പറയുന്നു.
Are #Brahmins children of a lesser God?
Are #Brahmins live less imp than other lives ?
Is #Brahmin community a soft target ?
An upholder of #Hindu #Dharma is put on fire... horrifying .. how many parties are reacting to it ? #brahminlivesmatter pic.twitter.com/OUUI4eFv94— Rahul Easwar (@RahulEaswar) October 9, 2020
രാജസ്ഥാനിലെ കരൗലി ജില്ലയിലെ സപോത്രയിൽ ഇന്നലെയാണ് സംഭവം നടന്നത്. ഇവിടത്തെ രാധാകൃഷ്ണ ക്ഷേത്ര ട്രസ്റ്റിന്റെ കീഴ്തലുള്ള 5.2 ഏക്കർ ഭൂമിയുടെ പേരിൽ ആരംഭിച്ച തർക്കമാണ് പൂജാരിയുടെ കൊലപാതകത്തിൽ കലാശിച്ചത്. വരുമാന മാർഗമെന്നോണം ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ബാബു ലാൽ വൈഷ്ണവിന് നൽകിയിരുന്ന സ്ഥലത്തിൽ അദ്ദേഹം വീട് പണിയാൻ ആരംഭിച്ചതോടെ സ്ഥലത്തെ 'മീണ' സമുദായത്തിൽപ്പെട്ടവർ തർക്കവുമായി എത്തുകയായിരുന്നു. തർക്കം ഗ്രാമ മുഖ്യർ ബാബു ലാലിന് അനുകൂലമായി തീരുമാനമെടുത്തിരുന്നു.
എന്നാൽ തർക്ക ഭൂമിയിലേക്കു ബാബു ലാൽ തന്റെ കാർഷിക വിളകൾ ഇറക്കിവച്ചപ്പോൾ വീണ്ടും ഇവർ പ്രതിഷേധവുമായി എത്തുകയായിരുന്നു. ശേഷം ഇവർ വിളകൾ തീകൊളുത്തി നശിപ്പിക്കുകയും ശേഷം ബാബു ലാലിന്റെ മേൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു.മരണപ്പെടും മുൻപ് ആശുപത്രിയിൽ വച്ച്, തന്നെ ആക്രമിച്ചത് ആറ് പേർ ചേർന്നാണെന്നു ബാബു ലാൽ പൊലീസിന് മൊഴിനല്കിയിരുന്നു. സംഭവത്തെ തുടർന്ന് കൈലാഷ് മീണയെന്നു പേരുള്ളയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.