kt-jaleel

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാൻസലർ നിയമനം ചട്ടവിരുദ്ധമായാണ് നടന്നതെന്ന ആരോപണവുമായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ. തനിക്ക് താത്പര്യമുള്ള ആളെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ ചാൻസലറായി നിയമിച്ചിരിക്കുന്നതെന്നും വിദ്യാഭ്യാസ രംഗത്ത് പ്രഗത്ഭരായ നിരവധി പേർ ഇടതുപക്ഷത്തു തന്നെയുള്ളപ്പോഴാണ് ഇത്തരത്തിൽ 'യാതൊരു യോഗ്യതയുമില്ലാത്തവരെ പിടിച്ച്' സർവകലാശാലാ വൈസ് ചാൻസലറാക്കിയിരിക്കുന്നതെന്നും സന്ദീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 'കേരളം കണ്ട ഏറ്റവും വലിയ വർഗീയവാദിയായ മന്ത്രിയാണെന്ന് താനെന്ന് ജലീൽ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു' എന്ന് ആരോപിച്ചുകൊണ്ടാണ് സന്ദീപ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

'ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ്ചാന്‍സലറായി ഡോ.മുബാറക്ക് പാഷയെ നിയമിച്ചത് ശ്രീനാരായണീയ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.

ഈ നിയമനം ചട്ടവിരുദ്ധവുമാണ്. കെ.ടി.ജലീലിന് താൽപര്യമുള്ളവരെ നിയമിക്കാൻ ഇതെന്താ വെള്ളരിക്കാ പട്ടണമാണോ?. വൈസ് ചാന്‍സലര്‍ക്ക് പത്ത് വര്‍ഷം പ്രൊഫസര്‍ എന്ന നിലയില്‍ അധ്യാപന പരിചയം വേണമെന്നാണ് യുജിസി പറയുന്നത്. ഡോ. മുബാറക്ക് പാഷ സ്വകാര്യകോളജില്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു. മൂന്ന് വര്‍ഷക്കാലം കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടറുമായി. ഇപ്പോള്‍ ഒമാനിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തില്‍ ജോലിചെയ്യുകയാണ്. 10 വര്‍ഷം പ്രൊഫസറായി പ്രവര്‍ത്തിക്കുകയോ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മികവ് കാട്ടുകയോ ചെയ്തിട്ടില്ലെന്നാണ് മനസിലാക്കുന്നത്.

വിദ്യാഭ്യാസ രംഗത്ത് പ്രഗത്ഭരായ നിരവധി പേർ ഇടതു പക്ഷത്തു തന്നെയുള്ളപ്പോഴാണ് ഇത്തരത്തിൽ യാതൊരു യോഗ്യതയുമില്ലാത്തവരെ പിടിച്ച് സർവകലാശാലാ വൈസ് ചാൻസലറാക്കിയിരിക്കുന്നത്. ശ്രീനാരായണീയരോട് ചെയ്യുന്ന അങ്ങേയറ്റത്തെ അവഗണനയാണിത്.

പണ്ട് അച്ചുത മേനോൻ മന്ത്രിസഭയിൽ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുപ്പോൾ 'മലബാറിൽ കുട നന്നാക്കുന്നവരെ കിട്ടാനില്ല, അവരൊക്കെ അറബി മുൻഷിമാരായി " എന്നൊരു കാർട്ടൂൺ ഇറങ്ങിയിരുന്നു. പിണറായി മന്ത്രി സഭയിൽ അതേ പരിപാടിയാണ് ജലീൽ ചെയ്തു കൊണ്ടിരിക്കുന്നത്. കൊച്ചാപ്പമാർക്കും മൂത്താപ്പമാർക്കും എല്ലാം വാരിക്കോരി നിയമനമാണ്.

സ്വർണ്ണക്കള്ളക്കടത്ത്, സ്വജന പക്ഷപാതം , ജലീൽ ഈ നാട്ടിലെ ഉന്നത വിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കി കഴിഞ്ഞു. ... കേരളം കണ്ട ഏറ്റവും വലിയ വർഗീയവാദിയായ മന്ത്രിയാണെന്ന് താനെന്ന് ജലീൽ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.'