trp-fraud

മുംബയ്: ടി.ആർ.പിയിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ റിപ്പബ്ലിക്ക് ടി.വി കൂടാതെ ഇന്ത്യാ ടുഡേക്കെതിരെയും പരാമർശം. നാലോളം തവണയാണ് ഇന്ത്യാ ടുഡേയുടെ പേര് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.

സംഭവത്തിൽ നാലുപേർ ഇതുവരെ അറസ്റ്റിലായി. ഇതിൽ ടി.ആർ.പി കണക്കാക്കുന്നതിനുള്ള ഉപകരണം സ്ഥാപിക്കുകയും അറ്റകുറ്റ പണികൾ നടത്തുകയും ചെയ്തിരുന്ന ഹൻസ എന്ന ഏജൻസിയുടെ രണ്ട് മുൻ ജീവനക്കാരും രണ്ട് പ്രാദേശിക ചാനലുകളുടെ ഉടമകളുമുണ്ട്.

രണ്ട് മണിക്കൂർ ഇന്ത്യാ ടുഡെ കാണുന്നതിന് വീട്ടുകാർക്ക് ദിവസവും 200 രൂപ വീതം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ അഞ്ച് വീട്ടുകാർക്കാണ് പണം കൊടുത്തിരുന്നത്. കേസിൽ പ്രതിയായ ഭണ്ഡാരി എന്നയാൾക്ക് മാസം 5000 രൂപയാണ് കൈക്കൂലി ലഭിച്ചിരുന്നത്. നവംബർ 2019 മുതൽ മേയ് 2020 വരെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

പ്രതികളെ ഒക്ടോബർ 13 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ടി.ആർ.പിയിൽ നടത്തിയ തട്ടിപ്പിലൂടെ ചാനലുകൾ കോടികളുടെ ലാഭം ഉണ്ടാക്കിയതായാണ് മുംബയ് പോലീസ് പറയുന്നത്.