
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനേയും മുഖ്യപ്രതി സ്വപ്‌ന സുരേഷിനേയും കസ്റ്റംസ് ഒരേസമയം ചോദ്യം ചെയ്യുന്നു. രാവിലെ പത്ത് മണിയോടെയാണ് കസ്റ്റംസ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കാക്കനാട് ജില്ലാ ജയിലിലാണ് സ്വപ്‌നയെ ചോദ്യം ചെയ്യുന്നത്. ശിവശങ്കറിനെ കസ്റ്റംസ് ആസ്ഥാനാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ പതിനൊന്ന് മണിക്കൂറോളം ചോദ്യംചെയ്‌ത ശേഷം രാത്രി പത്തോടെ അദ്ദേഹത്തെ വിട്ടയച്ചിരുന്നു.
ശിവശങ്കറിനെതിരെ തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നും ഏതാനും ചില കാര്യങ്ങളിൽ മാത്രമാണ് വ്യക്തത വരാനുളളതെന്നുമാണ് കസ്റ്റംസ് നൽകുന്ന സൂചന. ശിവശങ്കറിന്റെ അറിവോടെ സ്വപ്ന ലോക്കറിൽ സൂക്ഷിച്ച തുകയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിച്ചില്ലേയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനോട് സ്വപ്‌നയ്‌ക്കായി ബാങ്ക് ലോക്കർ തുടങ്ങാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ അന്വേഷണ സംഘങ്ങൾ പ്രതികളല്ലാത്ത ഒരാളെ ഇത്രയധികം ചോദ്യം ചെയ്യുന്നത് ശിവശങ്കറിനെ മാത്രമാണ്. എൻ.ഐ.എ നേരത്തെ മൂന്ന് തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചത് . കസ്റ്റംസ് വെള്ളിയാഴ്ച രണ്ടാം തവണയാണ് വിളിപ്പിച്ചത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
യു.എ.ഇ. കോൺസുലേറ്റ് കേരളത്തിലേക്കെത്തിച്ച ഈന്തപ്പഴം വിതരണം ചെയ്തതിന് പിന്നിലും എം. ശിവശങ്കറെന്ന് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. തന്റെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ചടങ്ങിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചതെന്നും ശിവശങ്കർ കസ്റ്റംസിനോട് സമ്മതിച്ചു.
കോൺസുലേറ്റിലേക്കെത്തിയ 17,000 കിലോഗ്രാം ഈന്തപ്പഴത്തിൽ 7000 കിലോ കാണാതായതിനെ കുറിച്ചും സ്വപ്നയുടെ വൻതോതിലുള്ള സ്വത്ത് സമ്പാദനത്തെ കുറിച്ചും തനിക്കറിയില്ലെന്നും ശിവശങ്കർ മറുപടി നൽകി. സ്വപ്‌നയ്‌ക്കും സംഘത്തിനും കമ്മിഷനായി കിട്ടിയ തുക ഡോളർ ആക്കി മാറ്റുന്നതിനും ശിവശങ്കറിന്റെ ഇടപെടലുണ്ടെന്നാണ് കസ്റ്റംസ് അന്വേഷണസംഘം സംശയിക്കുന്നത്. എന്നാൽ ഇത് തനിക്കറിയില്ലെന്നായിരുന്നു ശിവശങ്കറിന്റെ പ്രതികരണം.