trp-scam

മുംബയ് : ടി.ആർ.പി റേറ്റിംഗ് സംവിധാനത്തിൽ കൃത്രിമം കാട്ടിയതിന് ഇംഗ്ലീഷ് വാർത്താ ചാനൽ റിപ്പബ്ലിക് ടിവി, ഫക്‌ത് മറാഠി, ബോക്‌സ് സിനിമ എന്നിവയ്‌ക്കെതിരെ മുംബയ് പൊലീസ് കേസെടുത്തതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തു വരുന്നു. വ്യൂവർഷിപ്പ് അളക്കുന്നതിനുള്ള ' പീപ്പിൾ മീറ്റർ ' സ്ഥാപിക്കപ്പെട്ടിരുന്ന മുംബയിലെ ഒരു വീട്ടിൽ താമസിക്കുന്നയാളാണ് ചില ചാനലുകൾ കാണുന്നതിന് തനിക്ക് മാസം പ്രതിഫലം തന്നിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

കേസിലെ മൂന്ന് സാക്ഷികളിലൊരാളാണ് ഇയാൾ. ചാനലുകൾ നിശ്ചിത മണിക്കൂർ കാണുന്നതിന് ഇവർക്ക് പ്രതിഫലം ലഭിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞിരുന്നു. മീറ്റർ സ്ഥാപിച്ച ശേഷം അതിന്റെ ബില്ലുകളെ പറ്റി ആശങ്കപ്പെടേണ്ടെന്നും വീട്ടിലെ ഡി.ടി.എച്ച് സർവീസ് ഓട്ടോമാറ്റിക് ആയി ചാർജ് ചെയ്യപ്പെടുമെന്ന് പറഞ്ഞിരുന്നെന്നും ഇയാൾ പറയുന്നു. വ്യൂവർഷിപ്പ് അളക്കുന്നതിനുള്ള ബാരോമീറ്റർ സ്ഥാപിച്ച ഉദ്യോഗസ്ഥൻ തന്നോട് ബോക്സ് സിനിമ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെ കാണണമെന്ന് പറഞ്ഞെന്നും പ്രതിഫലമായി മാസം 500 രൂപ തരുമെന്നും പറഞ്ഞതായി ഇയാൾ പറയുന്നു. ഒരു ദേശിയ മാദ്ധ്യമത്തോടാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

കഴിഞ്ഞ രണ്ട്, മൂന്ന് വർഷമായി ഈ രീതി തുടരുന്നുണ്ട്. ടെലിവിഷൻ റേറ്റിംഗ് പോയിന്റ് അഥവാ ടി.ആർ.പിയുമായി ബന്ധപ്പെട്ട തട്ടിപ്പായിരുന്നു ഇതെന്ന് ഇയാൾക്കും കുടുംബത്തിനും അറിവില്ലായിരുന്നു. മുംബയിൽ നിന്നും ഗ്രാമത്തിലേക്ക് പോയപ്പോൾ തനിക്ക് ചാനൽ കാണാൻ സാധിക്കില്ലെന്ന് ഉപകരണം വീട്ടിൽ സ്ഥാപിച്ചവരെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തിരുന്നു. ബോക്സ് ചാനൽ, ഫക്ത് മറാത്തി എന്നിവയുടെ ഉടമകൾ അടക്കം നാല് പേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി. റിപ്പബ്ലിക് ടി.വിയ്ക്കും അനുബന്ധ ഉദ്യോഗസ്ഥർക്കും എതിരെ അന്വേഷണം നടക്കുകയാണ്.

ഹൻസ എന്ന സംഘടനയുടെ സഹായത്തോടെയാണ് പ്രേക്ഷകരെ വാടകയ്‌ക്കെടുത്ത് ചാനലുകൾ ജനപ്രീതിയുണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചത്. ടി.ആർ.പി റേറ്റിംഗ് നിശ്‌ചയിക്കുന്ന 2000 ബാരോമീറ്ററുകൾ മുംബയിലെ വീടുകളിൽ ഘടിപ്പിച്ച് ഒരു ചാനൽ മാത്രം കാണാൻ ആവശ്യപ്പെടുന്നതായിരുന്നു രീതി. ഇപ്രകാരം ടി.ആർ.പി റേറ്റിംഗ് കൂട്ടാൻ സഹായിക്കുന്നവർക്ക് മാസം 400-500 രൂപ വീതം പ്രതിഫലം നൽകിയിരുന്നതായി പുറത്തുവന്നിരുന്നു. അതേസമയം, ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബയ് പൊലീസിനെ വിമർശിച്ചതിന് ടി.ആർ.പി വിവാദത്തിന്റെ പേരിൽ പ്രതികാരം ചെയ്യുകയാണെന്ന് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമി ആരോപിച്ചിരുന്നു.