
റാഞ്ചി: ജാർഖണ്ഡിലെ ജംഷേദ്പൂരിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ അഞ്ച് പേർ അറസ്റ്റിൽ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജംഷേദ്പുർ ബാഗ്ബെറയിൽ പതിനേഴുകാരിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗം ചെയ്തത്. കാമുകനെ കെട്ടിയിട്ട് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിന് ശേഷം പെൺകുട്ടി തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
നൃത്ത പരിശീലന ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. എന്നാൽ അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് കണ്ടെത്തിയെന്നും കാമുകനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തതെന്നും പൊലീസ് പറഞ്ഞു.
ശങ്കർ ടി.യു, റോഷൻ കുജൂർ, സുരാജ് പത്രോ, സണ്ണി സോറൻ എന്നിവരെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയുമാണ് പൊലീസ് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്‌തെന്നും പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് അയച്ചതായും പൊലീസ് അറിയിച്ചു. പ്രതികളിൽ നിന്ന് നാടൻതോക്കും രണ്ട് വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.