
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്നതിന് പിന്നിൽ ഉത്തരേന്ത്യൻ സംഘം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരും ചിത്രവും ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും, ചാറ്റ് ചെയ്ത് പണം തട്ടുകയുമായിരുന്നു ഇവരുടെ പതിവ്.
വ്യാജ മേൽവിലാസം ഉപയോഗിച്ചാണ് ജയിൽ മേധാവി ഋഷിരാജ് സിംഗിന്റെയും, ഐ.ജി പി.വിജയന്റെയും പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത് എന്ന് അന്വേഷണ സംഘം കണ്ടെത്തി. ഋഷിരാജ് സിംഗിന്റെ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയവർ അഞ്ച് മൊബൈൽ നമ്പരുകൾ വരെ ഉപയോഗിച്ചിട്ടുണ്ട് . ഈ നമ്പരുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ തട്ടിപ്പുസംഘം ഹരിയാന, രാജസ്ഥാൻ,ഉത്തർപ്രദേശ് എന്നിവിടങ്ങളിലുള്ളതാണെന്ന് വ്യക്തമായി.
പി. വിജയന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയവർ രണ്ട് മൊബൈൽ നമ്പരുകളാണ് ഉപയോഗിച്ചത്. ഇവർ രാജസ്ഥാൻ,ഹരിയാന എന്നിവടങ്ങളിൽ നിന്നുള്ളവരാണ്. തട്ടിപ്പിന് പിന്നിൽ വൻ സംഘമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.