
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും അമേരിക്കൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് താലിബാൻ. അന്തർദ്ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ്, ട്രംപിന് പിന്തുണ അറിയിച്ചത്.” അമേരിക്കൻ പ്രസിഡന്റായി ട്രംപ് രണ്ടാം വട്ടവും തിരഞ്ഞടുക്കപ്പെട്ടാൽ അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സേനയെ പിൻവലിക്കുമെന്ന് പ്രതീഷിക്കുന്നു”എന്നായിരുന്നു മുജാഹിദിന്റെ പ്രതികരണം.കൊവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിൽ താലിബാൻ ആശങ്കയും അറിയിച്ചിട്ടുണ്ട്. ട്രംപിന് കൊവിഡ് പോസിറ്റീവായ വാർത്ത അറിഞ്ഞപ്പോൾ ആശങ്കയുണ്ടായെന്നും താലിബാന്റെ മറ്റൊരു മുതിർന്ന നേതാവ് സി.ബി.എസ് ന്യൂസിനോട് പ്രതികരിച്ചു.അതേസമയം ട്രംപിന് താലിബാന് പിന്തുണയെന്ന വാർത്ത വലിയ തലവേദനയാണ് അമേരിക്കയിൽ ട്രംപ് പക്ഷത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. താലിബാന്റെ പിന്തുണ തങ്ങൾക്കാവശ്യമില്ലെന്ന് ട്രംപിന്റെ പ്രതിനിധി അറിയിച്ചു.
”അമേരിക്കൻ പ്രസിഡന്റ് അമേരിക്കൻ താത്പര്യങ്ങൾ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നത് താലിബാൻ ഓർക്കണമെന്ന് ട്രംപ് വക്താവ് ടിം മുർട്ടോ സി.ബി.എസിനോട് പറഞ്ഞു.
അടുത്ത ക്രിസ്തുമസോടെ അഫ്ഗാനിസ്ഥാനിലെ എല്ലാ അമേരിക്കൻ സേനയേയും പിൻവലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷമാണ് താലിബാൻ ട്രംപിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്.