
തിരുവനന്തപുരം : ഈ മാസം അവസാനത്തോടെ കേരളത്തിലെ കോവിഡ് രോഗികളുടെയെണ്ണം ഇരുപതിനായിരം കടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാണെന്നും ഐ.എം.എ പറയുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഫലപ്രദമായില്ലെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഐ.എം.എ വ്യക്തമാക്കി.
സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ പ്രതിദിനവര്‍ധന ഇന്നലെ പതിനൊന്നായിരം കടന്നിരുന്നു. ഇന്ന് സംസ്ഥാനത്തും 9347 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം കേരളത്തില്‍ മരണനിരക്ക് കുറവാണെന്നുള്ളത് സംസ്ഥാനത്തിന് ആശ്വാസം നല്‍കുന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8216 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്. അതേസമയം ഇന്ന് 8924 പേര്‍ രോഗമുക്തി നേടി.