athipotta-mana

പാലക്കാട് ജില്ലയിലെ ചെത്തല്ലൂർ ആണു അത്തിപ്പറ്റ മന സ്ഥിതി ചെയ്യുന്നത്. സർപ്പാരാധനയ്ക്ക് പേരു കേട്ട മനയാണു അത്തിപ്പറ്റ മന. വള്ളുവനാട്ടിലെ പ്രസിദ്ധമായ നമ്പൂതിരി ഗൃഹമാണ് അത്തിപ്പറ്റ മന. ശുകപുരം ഗ്രാമക്കാരായ ഇവർ സാത്വിക നമ്പൂതിരി കുടുംബമാണ്. ശുകപുരത്തപ്പൻ ആണ് ഗ്രാമപരദേവത. സർപ്പാരാധനയ്ക്കാണു പ്രസിദ്ധി കേട്ടവരാണ് അത്തിപ്പറ്റ മനക്കാർ. ഏകദേശം 800 ഓളം വർഷം പഴക്കം കാണും ഈ പരമ്പരയ്ക്ക്. തൂതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സുവർണ്ണഭൂമിയാണ് അത്തിപ്പറ്റ മന.

അത്തിപ്പറ്റ മന നാലുകെട്ടാണ് . ഏകദേശം 200 കൊല്ലം പഴക്കമുണ്ടാകും ഈ നാലുകെട്ടിന്. പണ്ട് ഇത് എട്ടുകെട്ടായിരുന്നു. തട്ടുൾപ്പടെ നാലു നിലയുള്ള മാളിക കണേണ്ട കാഴ്ചയാണ് . 10 ഓളം മുറികളും , കോണികളും , കറ്റോട്ടം കിട്ടുന്ന ജനലുകളും, എല്ലാം മനോഹരമായ കാഴ്ച തന്നെ. പഴമ വിളിച്ചോതുന്ന കെട്ടിടം. മുറിയിൽ തട്ടിൽ കൊത്തിയിരിക്കുന്ന കൊത്തുപ്പണികൾ ഒരു അദ്ഭുതമാണ്. അഷ്ടദളം ഉൾപ്പടെ വാസ്തുവിദ്യയുടെ മകുടോദാഹരണമായ വസ്തുക്കൾ അനവധിയുണ്ട് മനയിൽ. മുറികൾ എല്ലാം തട്ടിട്ടത്. ചെറിയ മുറികളായത് കൊണ്ട് നല്ല തണുപ്പുണ്ട്.വെട്ടുകല്ലാൽ തീർത്ത മാളിക പഴമ വിളിച്ചോതുന്നു. പ്രകൃതി ഭംഗി അത്തിപ്പറ്റ മനയ്ക്ക് കൂടുതൽ മാറ്റേകുന്നു.

athipotta-mana

ഐതീഹ്യം

നൂറ്റാണ്ടുകൾക്ക് മുന്നെ ഇവിടുത്തെ ഒരു കാരണവർ വൈക്കത്തു തൊഴാൻ പോയി. പോരുന്ന സമയം അദ്ദേഹത്തിന്റെ ഓലക്കുടയിൽ ഒരു സർപ്പം അവിടെ നിന്നു കൂടെ ഇല്ലത്തെക്ക് വന്നു എന്ന് ഐതിഹ്യം. ( അത്തിപ്പറ്റക്കാരുടെ വാരം വൈക്കത്തഷ്ടമിയാണ്) അങ്ങനെയാണ് തറവാട്ടിലെ സർപ്പാരാധാനയ്ക്ക് തുടക്കം. നടുമുറ്റത്താണ് നാഗങ്ങളുടെ മൂലസ്ഥാനം. മരത്തിനു കീഴെ സർപ്പപുറ്റിലാണ് മൂലസ്ഥാനം. നാഗകന്യ പ്രതിഷ്ഠയായി ശ്രീ കോവിലിൽ നാഗ ദൈവ പ്രതിഷ്ഠയുണ്ട്. കൂടെ നാഗങ്ങളും ഉണ്ട്.തറവാട്ടിലെ ശ്രീലകത്ത് ഉണ്ടായിരുന്ന ദുർഗ, ദക്ഷിണാമൂർത്തി, വിഷ്ണു, ഭദ്രകാളി എന്നീ മൂർത്തികളെയും ശ്രീകോവിലിൽ നാഗങ്ങളുടെ കൂടെ പ്രതിഷ്ഠിച്ചു.കുലദേവത ദുർഗ്ഗ. വിഷ്ണു പരദേവതയാണ്.

athipotta-mana-kavu

ശ്രീകോവിലിനോട് ചേർന്ന് ഏക്കറോളം ഭൂമിയിൽ സർപ്പ കാവ് ഉണ്ട് . അനവധി വൃക്ഷലതാദി പക്ഷി മൃഗാദികൾ ഉള്ള കാവ്. അവിടെ 500 ഓളം വർഷം പഴക്കമുള്ള ആഞ്ഞിലി മരത്തിനു താഴെ ചിത്രകൂട കല്ലിൽ സർപ്പ പ്രതിഷ്ഠയുണ്ട്. എല്ലാ വർഷവും തൈപ്പൂയത്തിന്റെ തലേ ദിവസം ഇവിടെ പ്രത്യേകപൂജയുണ്ട്. ശ്രീകോവിലിൽ എല്ലാ ദിവസവും പൂജയുണ്ട്. ഇവിടുത്തെ കാവ് കണേണ്ട സംഭവം തന്നെയാണ്. ആധുനികത തൊട്ടു തീണ്ടാത്ത കാവ്. ഭീമാകാരൻ ആഞ്ഞിലി മരവും, അപൂർവ്വ ജൈവസസ്യങ്ങളും, ഒക്കെ കാവിനു മാറ്റു കൂട്ടുന്നു. സർപ്പ കാവിനു 500ൽ അധികം വർഷം പഴക്കമുണ്ട്.ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെയ്ക്ക് ഭക്തർ വരാറുണ്ട്. കാവും അനുഷ്ഠാനങ്ങളും എല്ലാം അതി മനോഹരമായിത്തന്നെ അത്തിപ്പറ്റ മനക്കാർ പരിപാലിക്കുന്നുണ്ട്.

mana-athipotta

രവി, നാരായണൻ എന്നീ നാമങ്ങൾ മനയിൽ പ്രഥമ നാമമായി കാണാവുന്നതാണ് . പണ്ഡിതനും വാഗ്മിയുമായ ശ്രീ അത്തിപ്പറ്റ മന രവി നമ്പൂതിരി , അദ്ധ്യാപകനും, സംഗീതഞ്ജനും ഒക്കെ ആയ ശ്രീ അത്തിപ്പറ്റ മന രവി മാഷ് എല്ലാം തറവാട്ടിലെ പ്രസിദ്ധർ ആണ്. ശ്രീ പരമേശ്വരൻ നമ്പൂതിരയും കുടുംബവുമാണു ഇപ്പോൾ മനയിൽ താമസക്കാർ.