
ന്യൂഡൽഹി: ഓസ്‌ട്രേലിയൻ ഗവേഷക ഏജൻസിയായ സി.എസ്.ഐ.ആർ.ഒ നടത്തിയ പഠനത്തിൽ മിനുസമുളള പ്രതലത്തിൽ കൊവിഡ്-19 രോഗം പരത്തുന്ന നോവൽ കൊറോണ വൈറസിന് 28 ദിവസത്തോളം ആയുസ് ഉണ്ടെന്ന് കണ്ടെത്തി. ഇരുട്ടുളള മുറികളിൽ സ്‌റ്റെയിൻലെസ് സ്‌റ്റീൽ, മൊബൈൽഫോൺ സ്‌ക്രീൻ,ഗ്ളാസ്,പ്ലാസ്‌റ്റിക്ക്, നോട്ടുകൾ എന്നിവയിലാണ് ഇത്രയധികം ദിവസം കൊവിഡ് വൈറസിന് നിലനിൽക്കാനാകുമെന്ന് പഠനത്തിൽ കണ്ടെത്തിയത്. വൈറോളജി ജേണൽ എന്ന ഗവേഷണ പ്രസിദ്ധീകരണത്തിലാണ് ഈ കണ്ടെത്തലുളളത്. മുൻപ് നടത്തിയ പഠനങ്ങളിൽ മൂന്ന് മുതൽ ഏഴ് ദിവസം വരെ ഇവ നിലനിൽക്കും എന്നായിരുന്നു കണ്ടെത്തൽ. സാധാരണ പനിയ്‌ക്ക് കാരണമാകുന്ന വൈറസിനെക്കാൾ കൂടുതൽ ദിനമാണിത്.
20 ഡിഗ്രി കാലാവസ്ഥയുളള ഇടങ്ങളിൽ 28 ദിവസത്തിന് ശേഷവും കൊവിഡ് വൈറസിനെ കണ്ടെത്താനായി. ഗ്ളാസ്, പോളിമർ നോട്ട്, സ്‌റ്റെയിൻലെസ് സ്‌റ്റീൽ, വിനൈൽ, പേപ്പർ നോട്ടുകളിലാണ് ഗവേഷകർ പരീക്ഷണം നടത്തിയത്. ഇതിനർത്ഥം സാർസ് കോവിഡ് വൈറസിന് കരുതിയതിലും കൂടുതൽ കാലം രോഗം പരത്താൻ ശേഷിയുണ്ടെന്നാണ്.ഇത് കൊവിഡ് പ്രതിരോധത്തിന് കൂടുതൽ ശക്തി പകരുമെന്ന് കരുതുന്നതായും ഗവേഷണത്തിലുണ്ട്.
കോട്ടൺ, ബാങ്ക് നോട്ടുകൾ, പ്ളാസ്‌റ്റിക് ബാങ്ക് നോട്ടുകൾ എന്നിങ്ങനെ മിനുസമുളള പ്രതലത്തിൽ ഇൻഫ്ളുവൻസ എ വൈറസിന് 17 ദിവസത്തോളം നിലനിൽക്കാനാകുമെന്നും ഗവേഷകർ കണ്ടെത്തിയിരുന്നു. ഓസ്‌ട്രേലിയൻ സെന്റർ ഫോർ ഡിസീസ് പ്രിപ്പേർഡ്‌നസ് നിയന്ത്രിതമായ അന്തരീക്ഷത്തിൽ നടത്തിയ പരീക്ഷണങ്ങളിലാണ് ഈ കണ്ടെത്തലുകൾ. അതിനാൽ വൈറസ് ബാധയേൽക്കാതിരിക്കാൻ വൈറസ് സാന്നിദ്ധ്യമുളള മിനുസമുളള പ്രതലങ്ങൾ നിരന്തരം വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ശേഷം കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം. കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും വൈറസിന്റെ സമ്പർക്കം വരുന്ന പ്രതലം വൃത്തിയാക്കേണ്ടതിന്റെയും ആവശ്യകത ഉയർത്തുന്നുണ്ട് ഈ പഠനം.
മേയ് മാസത്തിൽ 'ദി ലാൻസെറ്റ്' എന്ന പ്രസിദ്ധീകരണത്തിൽ വന്ന പഠനത്തിൽ നാലോ ഏഴോ ദിവസങ്ങൾക്ക് ശേഷം മിനുസമുളള പ്രതലത്തിൽ നിന്ന് കൊവിഡ് രോഗാണു സാന്നിദ്ധ്യം കണ്ടെത്തിയിരുന്നില്ല. മിനുസമില്ലാത്ത പ്രതലങ്ങളിൽ മൂന്ന് മണിക്കൂറിന് ശേഷം വൈറസിനെ കണ്ടെത്തിയില്ല. തടിയിലോ തുണികളിലോ രണ്ട് ദിവസത്തിന് ശേഷം വൈറസ് സാന്നിദ്ധ്യം കണ്ടെത്താനായില്ല എന്നും അന്ന് പഠനത്തിൽ പറഞ്ഞിരുന്നു.
സർജിക്കൽ മാസ്‌കുകളിൽ ഏഴ് ദിവസം വരെ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയെന്നും പഠനത്തിലുണ്ടായിരുന്നു. രണ്ട് പഠനങ്ങളും വ്യത്യാസമുണ്ടെങ്കിലും മിനുസമുളള പ്രതലങ്ങളിൽ കൊവിഡ് രോഗാണുവിന് കൂടുതൽ നിലനിൽക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ ചൂട് കൂടുന്നതിനനുസരിച്ച് വൈറസ് നിലനിൽക്കുന്നതിൽ കുറവ് വന്നിരുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്. 20 ഡിഗ്രിയിൽ 28 ദിവസം നിലനിന്ന കൊവിഡ് രോഗാണു 30 ഡിഗ്രി താപനിലയിൽ ഏഴ് ദിവസവും 40 ഡിഗ്രിയ്‌ക്ക് മുകളിൽ 24 മണിക്കൂറും മാത്രമേ നിലനിൽക്കുന്നുള്ളൂ എന്ന് ഓസ്‌ട്രേലിയൻ ഗവേഷകർ പറയുന്നു.
70 ഡിഗ്രി സെൽഷ്യസ് താപനിലയിലേക്ക് കാലാവസ്ഥ വർദ്ധിപ്പിച്ചപ്പോൾ അഞ്ച് മിനിട്ടിനകം വൈറസ് നശിച്ചുപോയിരുന്നു. എന്നാൽ 4 ഡിഗ്രി സെൽഷ്യസിൽ വൈറസിന് നിലനിൽക്കാൻ കഴിയുമെന്നും ഗവേഷകർ കണ്ടെത്തി. വരുന്ന ഉഷ്‌ണകാലം വൈറസിന് വളരെ നിർണായകമാകാമെന്നാണ് ഇതിലൂടെ ഓസ്‌ട്രേലിയൻ ഗവേഷകർ നൽകുന്ന വിവരം.