
സ്റ്റോക്ക്ഹോം: ഈ വർഷത്തെ സാമ്പത്തികശാസ്ത്ര നോബൽ പുരസ്കാരത്തിന് പോൾ ആർ. മിൽഗ്രോമും റോബർട്ട് ബി.വിത്സണും അർഹരായി. ലേല സിദ്ധാന്തത്തിൽ പരിഷ്‌കരണം കൊണ്ടുവന്നതിനും പുതിയ ലേല ഘടനകൾ കണ്ടെത്തിയതിനുമാണ് പുരസ്‌കാരമെന്ന് നോബൽ പുരസ്കാര നിർണയ സമിതി പറഞ്ഞു. ലേല നടപടികളിലെ പുതിയ രീതികൾ ലോകമെങ്ങും വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും നികുതിദായകർക്കും പ്രയോജനപ്രദമായതായി സമിതി വിലയിരുത്തി. കൊവിഡ് മൂലം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഞെരുക്കത്തിലൂടെ ലോകം കടന്നുപോകുന്നതിനിടെയാണ് പ്രഖ്യാപനം. പുരസ്കാര ജേതാക്കൾ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രൊഫസർമാരാണ്. സ്വർണമെഡലിനൊപ്പം 1.1 ദശലക്ഷം യു.എസ് ഡോളറാണ് പുരസ്കാരത്തുക. നോർവെയിലെ ഓസ്‌ലോയിൽ ഡിസംബർ 10ന് ആൽഫ്രെഡ് നൊബേലിന്റെ ചരമ വാർഷികത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. 2019ലെ പുരസ്കാരം ഇന്ത്യൻ – അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത് മുഖർജി, ഭാര്യ എസ്തേർ ഡുഫ്‌ലോ, മൈക്കൽ ക്രെമെർ എന്നിവർക്കായിരുന്നു.