
അസീസി: രക്താർബുദം ബാധിച്ച് 15-ാം വയസിൽ മരിച്ച കൗമാരക്കാരനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച് കത്തോലിക്ക സഭ. 2006ൽ മരണമടഞ്ഞ കാർലോ അക്വിറ്റിസിനെ ഇറ്റലിയിലെ അസീസിയിൽ വച്ചാണ് ശനിയാഴ്ച കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
സമീപകാലത്ത് ജീവിച്ചിരുന്നവരിൽ വാഴ്ത്തപ്പെട്ടവനാക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് കാർലോ. അസീസിയിലെ സെന്റ് ഫ്രാൻസിസ് അസീസി ബസിലിക്കയിൽ നടന്ന കർമ്മത്തിൽ ചുവന്ന പോളോ ഷർട്ട് ധരിച്ച് പുഞ്ചിരിക്കുന്ന കാർലോയുടെ ചിത്രം വത്തിക്കാൻ പ്രതിനിധി അനാവരണം ചെയ്തു. ഫ്രാൻസിസ് മാർപ്പാപ്പയുടെ വിധി പ്രഖ്യാപനം വായിച്ച ശേഷം അക്വിറ്റിസിന്റെ മാതാപിതാക്കളായ ആൻഡ്രിയ അക്വിറ്റിസ്, അന്റോണിയോ സൽസാനോ എന്നിവരെ വത്തിക്കാൻ പ്രതിനിധി കർദ്ദിനാൾ അഗസ്റ്റിനോ വല്ലിനി ചുംബിച്ചു.
"ഇന്റർനെറ്റിന്റെ മദ്ധ്യസ്ഥൻ എന്നാണ് കാർലോ അക്വിറ്റസ് അറിയപ്പെടുന്നത്. ക്രിസ്തുവിന്റെ ദിവ്യാത്ഭുതങ്ങൾ പട്ടികപ്പെടുത്തുകയും അതിനായി ചെറിയ പ്രായത്തിൽ തന്നെ അക്വിറ്റിസ് വെബ്സൈറ്റ് നിർമ്മിക്കുകയും ചെയ്തു. സ്കൂൾ പഠനകാലത്ത് യൂണിവേഴ്സിറ്റി പുസ്തകങ്ങൾ ഉപയോഗിച്ച് കോഡിംഗ് പഠിച്ചു. ഒപ്പം, വീഡിയോ എഡിറ്റിംഗും ആനിമേഷനും പഠിച്ചു. ബൈബിളിന്റെ പ്രചാരണത്തിനായി ഇന്റർനെറ്റ് ഉപയോഗിച്ചു." കർമ്മങ്ങൾക്കിടെ അഗസ്റ്റിനോ വല്ലിനി പറഞ്ഞു.
1991 മേയ് 2നാണ് കാർലോ അക്വിറ്റിസ് ജനിച്ചത്. 2006 ഒക്ടോബർ 12ന് മരണമടഞ്ഞു. അക്വിറ്റിസിന്റെ മദ്ധ്യസ്ഥതയാൽ ബ്രസീലിൽ നിന്നുള്ള ഏഴ് വയസുകാരന്റെ പാൻക്രിയാസിനുണ്ടായ അസുഖവും കൂടാതെ മറ്റൊരു സ്ത്രീയുടെ കാൻസർ രോഗവും ഭേദമായെന്നാണ് കത്തോലിക്കാ സഭ പറയുന്നത്.