
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സയിലുളള പരിചരണം ആവശ്യമുളള രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. ഇതു സംബന്ധിച്ച് നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കൊവിഡ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിർദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയത്.
തിരുവനന്തപുരം മെഡിക്കൽകോളേജിൽ രോഗിയെ പുഴുവരിച്ച സംഭവത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് നടപടി. രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാകാം. കൂട്ടിരിക്കുന്നയാൾ ആരോഗ്യവാനായ വ്യക്തിയായിരിക്കണം. നേരത്തെ കൊവിഡ് പോസിറ്റീവായ വ്യക്തിയാണെങ്കിൽ നെഗറ്റീവായി ഒരു മാസം കഴിഞ്ഞിരിക്കണം. ഇവർ രേഖാമൂലമുള്ള സമ്മതം നൽകേണ്ടതാണ്.
കൂട്ടിരിക്കുന്ന ആളിന് പി.പി.ഇ കിറ്റ് അനുവദിക്കും. കൂട്ടിരിക്കുന്നയാൾ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും വ്യവസ്ഥയുണ്ട് കൊവിഡ് മെഡിക്കൽ ബോർഡിന്റെ നിർദേശാനുസരണം സൂപ്രണ്ടുമാർ പരിചരണം ഉറപ്പാക്കാനുളള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. രോഗിയുടെ അവസ്ഥ മനസിലാക്കി കൊവിഡ് മെഡിക്കൽ ബോർഡിന് തീരുമാനം എടുക്കാം. രോഗിയെ പുഴുവരിച്ച സംഭവത്തെ തുടർന്നാണ് നടപടി