libia

ട്യൂണിസ്: ലിബിയയിൽ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചതായി ട്യുണീഷ്യയിലുളള ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. ആന്ധ്രപ്രദേശ്, ബീഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുളളവരെയാണ് ലിബിയയിലെ അഷ്വെരിഫിൽ നിന്ന് സെപ്തംബർ 14ന് തട്ടിക്കൊണ്ടുപോയത്. ടുണീഷ്യയിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധി ഇക്കാര്യം സ്ഥിരീകരിച്ചു.

ഇന്ത്യയ്ക്ക് ലിബിയയിൽ എംബസിയില്ല. ടുണീഷ്യയിലുളള ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരാണ് ലിബിയയിലെ ഇന്ത്യക്കാരുടെ ക്ഷേമം നോക്കുന്നത്. കഴിഞ്ഞമാസം ലിബിയയിൽ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായും അവരെ മോചിപ്പിക്കുന്നതിനുളള നടപടികൾ പുരോഗമിക്കുന്നതായും വ്യാഴാഴ്ച ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.

സുരക്ഷാകാരണങ്ങളാൽ 2015ൽ ഇന്ത്യൻ പൗരന്മാർ ലിബിയയിൽ പോകുന്നത് ഒഴിവാക്കുന്നതിനായി ഒരു നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. പിന്നീട് 2016ൽ സമ്പൂർണ യാത്രാനിരോധനം ഏർപ്പെടുത്തി. ഇത് ഇപ്പോഴും പ്രാബല്യത്തിലുണ്ട്.