nobel

കൊച്ചി: ആധുനിക ലോകത്തിൽ അനിവാര്യമാണ് ലേലം. പച്ചക്കറി, മീൻ, മൊബൈൽ സിഗ്‌നലുകൾക്കുള്ള സ്‌പെക്‌ട്രം എന്നിങ്ങനെ ഓരോ വസ്‌തുവിനും/സേവനത്തിനും ലേലത്തിന്റെ കഥ പറയാനുണ്ടാകും.

ഒരു വസ്‌തുവിന് ഒരുപാടുപേർ ചേർന്ന് വിലയിടുകയും ഏറ്റവും ഉയർന്ന വില പറയുന്നയാൾക്ക് അത് സ്വന്തമാകുകയും ചെയ്യുന്ന സംവിധാനമാണ് ലേലം. ഏറ്റവും കുറഞ്ഞ വിലയ്ക്ക് നൽകുന്നയാളിൽ നിന്ന് വാങ്ങുന്നതും ലേലമാണ്.

ഇത്തരം ലേലങ്ങളിൽ എന്താകും യഥാർത്ഥ വില? ആർക്കാണ് ലാഭ നഷ്‌ടങ്ങൾ ? മറിച്ചുവിൽക്കുമ്പോൾ ലാഭമുണ്ടാകുമോ? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരമെന്നോണം പുതിയ ലേല സിദ്ധാന്തം ആവിഷ്‌കരിച്ച രണ്ടു പേരാണ് ഇത്തവണത്തെ സാമ്പത്തികശാസ്‌ത്ര നോബലിന് അർഹരായത്. അമേരിക്കക്കാരായ പോൾ ആർ. മിൽഗ്രോമും റോബർട്ട് ബി. വിൽസണും.

പുതിയ ലേല സിദ്ധാന്തം

1990കളിലാണ് അമേരിക്കയിലെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ (എഫ്.സി.സി) ടെലികോം സ്‌പെക്‌ട്രത്തിന്റെ വില്പന തുടങ്ങിയത്. കമ്പനികൾ കാരണസഹിതം സമീപിച്ചാൽ ലഭ്യമാക്കുന്ന സമ്പ്രദായത്തിൽ എഫ്.സി.സിക്ക് സാമ്പത്തിക ലാഭമുണ്ടായില്ല. പ്രാദേശിക അടിസ്ഥാനത്തിൽ നറുക്കെടുപ്പ് നടത്തിയെങ്കിലും വലിയ ഗുണമുണ്ടായില്ല. 1993ൽ ലേലം ആരംഭിച്ചപ്പോൾ വിവിധ പ്രദേശങ്ങളിലെ സ്‌പെക്‌ട്രത്തിന് പല വിലയാണെന്നത് തിരിച്ചടിയായി.

ഈ പ്രശ്‌നത്തിന് പരിഹാരമായാണ് പോൾ ആർ. മിൽഗ്രോമും റോബർട്ട് ബി. വിൽസണും ചേർന്ന് 'സൈമൾട്ടേനിയസ് മൾട്ടിപ്പിൾ റൗണ്ട് ഓക്‌ഷൻ" എന്ന ലേല പരിഷ്‌കാരം കൊണ്ടുവന്നത്.

ലാഭത്തിന്റെ ലേലം

കുറഞ്ഞ വിലയിൽ തുടങ്ങി, പലവട്ടം ലേലം വിളിക്കാൻ ഓരോരുത്തരെയും അനുവദിക്കുന്നതാണ് സൈമൾട്ടേനിയസ് മൾട്ടിപ്പിൾ റൗണ്ട് ഓക്‌ഷൻ. യഥാർത്ഥ വിലയോ അതിനടുത്ത വിലയോ നൽകി ആ ഉത്‌പന്നം/സേവനം നേടാൻ ഇത് സഹായകമായി.

അതുവരെ സ്‌പെക്‌ട്രം വില്പനയിലൂടെ വരുമാനമൊന്നും കിട്ടാതിരുന്ന അമേരിക്കയിലെ എഫ്.സി.സിക്ക് പുതിയ സിദ്ധാന്തത്തിലൂടെ വൻ ലാഭം ലഭിച്ചു. ആഗോളതലത്തിൽ ഒട്ടേറെ രാജ്യങ്ങൾ പുതിയ രീതിയിലേക്ക് മാറി.

ഇന്ത്യയ്ക്കും ഗുണം

വിൽക്കുന്നയാൾക്കും വാങ്ങുന്നയാൾക്കും നികുതിദായകർക്കും ഒരുപോലെ ഗുണമാണെന്നതാണ് പുതിയ സിദ്ധാന്തത്തിന്റെ മികവ്.

1994-2004 കാലയളവിൽ അമേരിക്കൻ എഫ്.സി.സി ഇതുവഴി മാത്രം നേടിയ വരുമാനം 12,000 കോടി ഡോളറാണ്. ആഗോളതലത്തിൽ 20,000 കോടിയിലേറെ ഡോളറിന്റെ ലേലവും നടന്നു.

ഇന്ത്യ, ബ്രിട്ടൻ, സ്വീ‌ഡൻ. കാനഡ, നോർവേ, ഫിൻലൻഡ്, പോളണ്ട്, ജർമ്മനി, സ്‌പെയിൻ രാജ്യങ്ങളും ഈ സിദ്ധാന്തമാണ് ഉപയോഗിക്കുന്നത്.