red-butten

തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്കായി തലസ്ഥാന നഗരത്തിൽ സ്ഥാപിച്ച റെഡ് ബട്ടൺ സംവിധാനം നഗരത്തിലുടനീളം വ്യാപിപ്പിക്കാൻ ഒരുങ്ങി നഗരസഭ. പരീക്ഷണാടിസ്ഥാനത്തിൽ കവടിയാർ ജംഗ്ഷനിലാണ് നഗരസഭ ഈ മാസം ആദ്യം റെഡ് ബട്ടൺ സ്ഥാപിച്ചത്. ഒരാഴ്ച മുമ്പ് തിരക്കേറിയ കഴക്കൂട്ടം ജംഗ്ഷനിലും റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തി.

മൂന്നിടത്ത് കൂടി
തിരക്കേറിയ കിഴക്കേകോട്ട,​ വട്ടിയൂർക്കാവ്,​ ശാസ്തമംഗലം എന്നിവിടങ്ങളിൽ റെഡ് ബട്ടൺ സ്ഥാപിക്കാനൊരുങ്ങുകയാണ് നഗരസഭ. ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന വിമാനത്താവളത്തിലും റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്താൻ ആലോചനയുണ്ട്. ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിലോ വലിയതുറയിലെ ആഭ്യന്തര ടെർമിനലിലോ എവിടെ സ്ഥാപിക്കണമെന്നത് ആലോചിച്ച് തീരുമാനിക്കും. ഇതു സംബന്ധിച്ച് മേയറും സിറ്റി പൊലീസ് കമ്മിഷണറും സ്റ്റാർട്ടപ്പ് കമ്പനിയായ റെഡ് ബട്ടണുമായും ചർച്ചകൾ നടന്നുവരികയാണ്.

റെഡ് ബട്ടൺ

പാനിക് ബട്ടൺ എന്നും അറിയപ്പെടുന്ന റെഡ് ബട്ടൺ സംവിധാനം സ്റ്റാർട്ടപ്പ് സംരംഭമായ ഫെഡ് ബട്ടണിന്റെയും ആസ്‌പിൻ വോളിന്റെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. യന്ത്രത്തിന്റെ നിരീക്ഷണ പരിധിയിൽ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ കുറ്റകൃത്യങ്ങളോ നടക്കുന്നത് ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് ഈ യന്ത്രത്തിലെ ചുവന്ന ബട്ടൺ (റെഡ് ബട്ടൺ)​ അമർത്താം. ഉടൻ തന്നെ ഇതിൽ നിന്ന് സന്ദേശം യന്ത്രവുമായി ബന്ധിപ്പിച്ചിട്ടുള്ള പൊലീസ് കൺട്രോൾ റൂമിലേക്കും പട്രോളിംഗ് വാഹനത്തിലേക്കും എത്തും. അപകടഘട്ടത്തിൽ നേരിട്ട് പൊലീസുമായി സംസാരിക്കാം, അപകടസമയത്തുള്ള മുഴുവൻ ദൃശ്യവും ശബ്ദവും പൊലീസ് കൺട്രോൾ റൂമിലും പെട്രോളിംഗ് വാഹനത്തിലും ലഭിക്കും. റെഡ് ബട്ടൺ അമർത്തുന്നയാൾ പൊലീസ് ഉദ്യോഗസ്ഥനുമായി ആശയവിനിമയം പൂർത്തിയാക്കിയാൽ ഉടൻ തന്നെ ഇതിന്റെ വിശദാംശങ്ങൾ കൺട്രോൾ റൂം പൊലീസിന് കൈമാറും. നിമിഷങ്ങൾക്കകം സുരക്ഷയ്ക്കായി പൊലീസ് സംഭവസ്ഥലത്ത് എത്തുന്ന വിധത്തിലാണ് ഇതിന്റെ സംവിധാനം. യന്ത്രത്തിൽ സ്ഥാപിച്ചിട്ടുള്ള 4കെ റെസല്യൂഷനുള്ള അഞ്ച് കാമറകൾക്ക് 360 ഡിഗ്രിയിലുള്ള മിഴിവാർന്നതും വ്യക്തതയുള്ളതുമായ ചിത്രങ്ങൾ പകർത്താനാകും. കേരള സ്‌‌റ്റാർട്ടപ്പ് മിഷന് കീഴിലുള്ള റെഡ് ബട്ടൺ സൊല്യൂഷൻസാണ് ഈ യന്ത്രത്തിന് പിന്നിൽ.