anil-akkara

തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന സർക്കാരിന്റെ വാദം ഹൈക്കോടതി അംഗീരിച്ചിട്ടില്ലെന്ന് അനിൽ അക്കര എം.എൽ.എ. ഫോറിൽ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്‌ടുമായി ബന്ധപ്പെട്ട് വാദം തുടരുമെന്നാണ് കോടതി വ്യക്തമാക്കിയത്. സർക്കാർ വാദത്തിലെ സാങ്കേതികമായ ഒരു വിഷയം മാത്രമാണ് കോടതി പരിഗണിച്ചത്. ഫോറിൻ കോൺട്രിബ്യൂഷൻ ആക്‌ടുമായി ബന്ധപ്പെട്ട് വ്യക്തത വരുന്നത് വരെ രണ്ട് മാസത്തേക്ക് അറസ്റ്റ് ഉൾപ്പടെയുളള നടപടികൾ വേണ്ടെന്ന് മാത്രമാണ് കോടതി വ്യക്തമാക്കിയിട്ടുളളതെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.

സി.ബി.ഐ അന്വേഷണം നടത്തുന്നതിന് യാതൊരു തടസവുമില്ലെന്നാണ് കോടതിയിൽ നിന്ന് വ്യക്തമായിട്ടുളളത്. പണം കൈമാറിയെന്ന് പ്രതി സമ്മതിച്ച് കഴിഞ്ഞു. ബാങ്ക് വിവരങ്ങളും ജി.എസ്.ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. വളരെ തന്ത്രപൂർവ്വം സ്വപ്‌ന ഉൾപ്പടെയുളളവർ ഈ കേസ് അട്ടിമറിക്കുന്നതിന് വേണ്ടി രാഷ്ട്രീയ നേതൃത്വത്തെ ബദ്ധപ്പെട്ടിട്ടുണ്ട്. എ.സി മൊയ്‌തീൻ ഉൾപ്പടെയുളള സി.പി.എം നേതാക്കളെ അതിനു വേണ്ടി ഉപയോഗിച്ചു.

സി.ബി.ഐ അന്വേഷണം തുടരുന്നതിന് നിയമപരമായി തടസമില്ല. കോടതി വിധി സ്വാഗതാർഹമാണ്. വിധിയുമായി ബദ്ധപ്പെട്ട് യാതൊരു പരാതിയുമില്ല. തട്ടിപ്പ് നടത്തിയത് യൂണിടാക്കും സർക്കാരിന്റെ ഔദ്യോഗിക ഭാരവാഹികളുമാണ്. മുഖ്യമന്ത്രിക്കും മൊയ്‌തീനും ഇതിൽ പങ്കുണ്ടെന്നും അനിൽ അക്കര ആരോപിച്ചു.