un-human-rights-council

ജനീവ: യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ചൈന, റഷ്യ, ക്യൂബ, പാകിസ്ഥാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ കൗണ്‍സിലിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 47 അംഗ രാജ്യങ്ങളുടെ കൗണ്‍സിലില്‍ 15 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്.

അഞ്ച് മേഖലകളായാണ് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സീറ്റുകള്‍ വിഭജിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ ഗ്രൂപ്പ്, ഏഷ്യാ-പസഫിക്, ഈസ്റ്റേണ്‍ യൂറോപ്പ്, ലാറ്റിനമേരിക്കയും കരീബിയയും, വെസ്റ്റേണ്‍ യൂറോപ്പും മറ്റ് പ്രദേശങ്ങളും എന്നിങ്ങനെയാണിത്. മൂന്ന് വര്‍ഷത്തെ കാലാവധിയാണ് തെരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തിന് ലഭിക്കുക. ഇന്നത്തെ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന രാജ്യങ്ങളുടെ കാലാവധി 2021 ജനുവരി മുതലാണ് ആരംഭിക്കുക.


യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്കു പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനായി യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് തിരഞ്ഞെടുപ്പ് നടക്കുക. രഹസ്യ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ്. കൗണ്‍സില്‍ അംഗത്വം ലഭിക്കാന്‍ കുറഞ്ഞത് 97 വോട്ടുകളാണ് രാജ്യങ്ങള്‍ക്കു വേണ്ടത്. ഇന്ത്യ നിലവില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗമാണ്. 2018ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏഷ്യ- പസഫിക് വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യ 188 വോട്ടുകള്‍ നേടിയായിരുന്നു അംഗത്വം നേടിയത്.

2019 ജനുവരി മുതല്‍ 2021വരെയാണ് ഇന്ത്യയുടെ അംഗത്വം. ജനീവ ആസ്ഥാനമായാണ് മനുഷ്യാവകാശ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണഗതിയില്‍ വര്‍ഷത്തില്‍ മൂന്ന് തവണയാണ് മനുഷ്യാവകാശ കൗണ്‍സില്‍ കൂടുന്നത്. മാര്‍ച്ച്, ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലായാകും ഈ യോഗങ്ങള്‍.