
ജനീവ: യു.എൻ മനുഷ്യാവകാശ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ചൈന, റഷ്യ, ക്യൂബ, പാകിസ്ഥാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ കൗൺസിലിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 47 അംഗ രാജ്യങ്ങളുടെ കൗൺസിലിൽ 15 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
അഞ്ച് മേഖലകളായാണ് യു.എൻ മനുഷ്യാവകാശ കൗൺസിൽ സീറ്റുകൾ വിഭജിച്ചിരിക്കുന്നത്. ആഫ്രിക്കൻ ഗ്രൂപ്പ്, ഏഷ്യാ-പസഫിക്, ഈസ്റ്റേൺ യൂറോപ്പ്, ലാറ്റിനമേരിക്കയും കരീബിയയും, വെസ്റ്റേൺ യൂറോപ്പും മറ്റ് പ്രദേശങ്ങളും എന്നിങ്ങനെയാണിത്. മൂന്ന് വർഷത്തെ കാലാവധിയാണ് തെരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തിന് ലഭിക്കുക. ഇന്നത്തെ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന രാജ്യങ്ങളുടെ കാലാവധി 2021 ജനുവരി മുതലാണ് ആരംഭിക്കുക.
യു.എൻ മനുഷ്യാവകാശ കൗൺസിലിലേക്കു പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനായി യു.എൻ ജനറൽ അസംബ്ലിയിലാണ് തിരഞ്ഞെടുപ്പ് നടക്കുക. രഹസ്യ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ്. കൗൺസിൽ അംഗത്വം ലഭിക്കാന്‍ കുറഞ്ഞത് 97 വോട്ടുകളാണ് രാജ്യങ്ങൾക്ക് വേണ്ടത്. ഇന്ത്യ നിലവില്‍ യു.എന്‍ മനുഷ്യാവകാശ കൗൺസിൽ അംഗമാണ്. 2018ൽ നടന്ന തെരഞ്ഞെടുപ്പിൽ ഏഷ്യ- പസഫിക് വിഭാഗത്തിൽ മത്സരിച്ച ഇന്ത്യ 188 വോട്ടുകൾ നേടിയായിരുന്നു അംഗത്വം നേടിയത്.
2019 ജനുവരി മുതൽ 2021വരെയാണ് ഇന്ത്യയുടെ അംഗത്വം. ജനീവ ആസ്ഥാനമായാണ് മനുഷ്യാവകാശ കൗൺസിൽ പ്രവർത്തിക്കുന്നത്. സാധാരണഗതിയിൽ വർഷത്തിൽ മൂന്ന് തവണയാണ് മനുഷ്യാവകാശ കൗൺസില്‍ കൂടുന്നത്. മാർച്ച്, ജൂൺ, സെപ്റ്റംബർ മാസങ്ങളിലായാകും ഈ യോഗങ്ങൾ.