cm

തിരുവനന്തപുരം: ലെെഫ് മിഷൻ പദ്ധതിയെ തെറ്റായി ചിത്രീകരിക്കാൻ ആരും തയ്യാറാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലെെഫ് മിഷൻ പദ്ധതി സാധാരണക്കാർക്ക് ജീവിതം നൽകാനുള്ള സംരംഭമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന് അനുകൂലമായ ഹെെക്കോടതി വിധി അനാവശ്യപ്രചരണം നടത്തിയവർക്കുള്ള മറുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലെെഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിന് ഹെെക്കോടതി ഇടക്കാല സ്റ്റേ നൽകിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹൈക്കോടതി വിധിയിൽ അഹങ്കാരമില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷന് എതിരായ സി.ബി.ഐ. അന്വേഷണത്തിന് രണ്ടു മാസത്തേക്കാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് വി.ജി. അരുണ്‍ ആണ് വിധി പറഞ്ഞത്. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എഫ്‌.ഐ.ആര്‍. റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിട്ടുണ്ട്.

ലൈഫ് മിഷന്‍ വിദേശസഹായ നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി കണക്കിലെടുക്കുകയും ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. അതുവരെ ലൈഫ് മിഷന്‍ സി.ഇ.ഒയ്ക്ക് എതിരായ അന്വേഷണം നിറുത്തിവെക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. യൂണിടാക്കിനെതിരായ അന്വേഷണവുമായി സി.ബി.ഐക്ക് മുന്നോട്ടുപോകാമെന്നും കോടതി അറിയിച്ചു.