jose-k-mani

കോട്ടയം: കേരള കോൺഗ്രസ് എം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ജോസ് കെ മാണി. വർഗീയ പശ്‌ചാത്തലത്തെ ചെറുത്ത് തോൽപ്പിക്കാൻ ഇടതുപക്ഷത്തിന് കഴി‌ഞ്ഞിട്ടുണ്ട്. കാർഷിക മേഖലയിൽ അനുഭാവ പൂർണമായ നിലപാടാണ് ഇടതു സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ എം.പി സ്ഥാനവും ജോസ് കെ മാണി രാജിവച്ചു. ധാർമികത ഉയർത്തിപിടിച്ചാണ് രാജിയെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

യു.ഡി.എഫിൽ നിന്ന് പുറത്താക്കിയത് മുതൽ ഇന്ന് വരെ കേരള കോൺഗ്രസ് സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചത്. കെ.എം മാണിയാണ് യു.ഡി.എഫിനെ കെട്ടിപൊക്കിയത്. 38 വർഷം ഉയർച്ചയിലും താഴ്‌ചയിലും കേരള കോൺഗ്രസ് യു.ഡി.എഫിന് ഒപ്പമാണ് നിന്നത്. കെ.എം മാണിയേയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തേയും ഒപ്പം നിന്ന ജനവിഭാഗത്തേയുമാണ് യു.ഡി.എഫ് അപമാനിച്ചത്. കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് നേരിട്ടത്. പാലാ ഉപതിരഞ്ഞെടുപ്പിൽ കേരളകോൺഗ്രസിനെ ചതിച്ചു. ഞങ്ങളുടെ എം.എൽ.എമാർ‌ നിയമസഭയിൽ അപമാനിക്കപ്പെട്ടു. ഒരു പരാതിയും ഞങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല. എന്നാൽ കൊടുത്ത ഒരു പരാതികളും യു.ഡി.എഫ് പരിഗണിച്ചില്ലെന്നും ജോസ് കെ മാണി ആരോപിച്ചു.

മാണി സാറിന് വയ്യെന്ന് അറിഞ്ഞതോടെ പി.ജെ ജോസഫ് ലോക്‌സഭ സീറ്ര് ചോദിച്ചു. പിന്നെ രാജ്യസഭ സീറ്റ് ചോദിച്ചു. പാലാ സീറ്റിൽ നിർബദ്ധം പിടിച്ചു. മാണി സാറിന്റെ ഭവനം പോലും മ്യൂസിയം ആക്കണമെന്ന് പറഞ്ഞു. സംസ്ഥാന കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാൻ ശ്രമിച്ചു. ഈ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴും നേതാക്കൾ മൗനം പാലിച്ചു. മൗനമായ പിന്തുണയാണ് പി.ജെ ജോസഫിന് കോൺഗ്രസ് നേതാക്കൾ നൽകിയത്.

ഒരു പഞ്ചായത്തിന്റെ പേരിലാണ് കേരളകോൺഗ്രസിനെ മുന്നണിയിൽ നിന്ന് പുറത്താക്കിയത്. ഇന്ത്യയുടെ ചരിത്രത്തിൽ ഇത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. യു.ഡി.എഫ് വിടാനുളള 2016ലെ കേരളകോൺഗ്രസ് തീരുമാനം എന്തായിരുന്നുവെന്ന് എല്ലാവർക്കുമറിയാം. അന്ന് കെ.എം മാണി പറഞ്ഞ വാക്കുകൾ ഇന്ന് പ്രസക്‌തമാണ്. കോൺഗ്രസിലെ ചില നേതാക്കന്മാരുടെ മുഖ്യശത്രു കേരളകോൺഗ്രസാണ് എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഇപ്പോൾ മാണി സാറിനോട് വലിയ സ്‌നേഹ പ്രകടനമാണ്. ഞങ്ങളെ പുറത്താക്കിയപ്പോൾ ആ സ്‌നേഹ പ്രകടനം കണ്ടില്ല. ഞങ്ങളെ തിരിച്ചുകൊണ്ടുവരാൻ ഒരു ചർച്ചയും നടത്തിയില്ല. ഒരു ഫോർമുല പോലും മുന്നോട്ട് വച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭ തിരഞ്ഞെടുപ്പ് വന്നപ്പോൾ പോലും ഞങ്ങളുടെ എം.എൽ.എമാരെ യു.ഡി.എഫ് സമീപിച്ചില്ല. മാണി സാറിന്റെ പ്രസ്ഥാനത്തെ ഇല്ലാതാക്കുക എന്നതായിരുന്നു യു.ഡി.എഫ് അജണ്ട. ആത്മാഭിമാനം അടിയറവ് വച്ച് മുന്നോട്ട് പോകില്ല. തന്റെ ബലം തന്നോടപ്പമുളള ജനങ്ങളാണെന്നും ജോസ് കെ മാണി പറഞ്ഞു.

ഇടതുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ഞങ്ങൾ രാഷ്ട്രീയ നിലപാട് അറിയിച്ചു. ഇനി അവരുടെ നിലപാട് എന്താണെന്ന് അറിയണം. കേരള രാഷ്ട്രീയത്തിന്റെ ഗതിയിൽ തന്നെ മാറ്റമുണ്ടാകും. മദ്ധ്യതിരുവിതാംകൂറിലുണ്ടാകുന്ന മുന്നേറ്റത്തിലൂടെയാണ് യു.ഡി.എഫ് അധികാരത്തിൽ വന്നിരുന്നത്. അതുകൊണ്ടൊന്നും ഇത് നിസാരമായി കാണേണ്ട. കോൺഗ്രസ് പിന്നിൽ നിന്ന് കുത്തി. പാലാ എന്നതൊരു ഹൃദയ വികാരമാണ്. ഇടതുപക്ഷത്തിന്റെ ആഹ്വാനം വന്ന ശേഷം ഞങ്ങൾ തീരുമാനിക്കും. കെ.എം മാണിക്കെതിരായ കേസ് എങ്ങനെയാ വന്നതെന്ന് നമ്മുക്കറിയാം. രാജ്യത്തുളള ഏറ്റവും മികച്ച ഏജൻസികളാണ് ഇന്ന് സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.