puffer-fish

ലോകത്തിലെ വിഷമേറിയ മത്സ്യമാണ് പഫർഫിഷ്. ബ്ലോഫിഷ് എന്ന പേരിലും ഈ ഭീകരമത്സ്യം അറിയപ്പെടാറുണ്ട്. സയനൈഡിനേക്കാൾ 1,200 മടങ്ങ് വിഷമുള്ള ഈ മത്സ്യം അകത്തുചെന്നാൽ ഉടനടി മരണം സംഭവിക്കും. എന്നാൽ, ഇതൊന്നും ജപ്പാൻകാർക്കൊരു പ്രശ്നമേയല്ല. കാരണം അവിടുത്തെ ഏറ്റവും വിലകൂടിയതും രുചികരവുമായി ഭക്ഷണവിഭവങ്ങളിലൊന്നായ 'ഫ്യൂഗു" ഈ പഫർഫിഷ് ഉപയോഗിച്ചാണ് പാകം ചെയ്യുന്നത്. ഈ വിഭവത്തിന്റെ വില കേട്ടാൽ ആരാണ് ഞെട്ടാത്തത്. ഒരു പ്ലേറ്റ് ഫ്യൂഗുവിന് 200 ഡോളർ (ഏകദേശം 1500 രൂപയാണ്) വില. പഫർഫിഷിന്റെ വിഷമുള്ള ഭാഗം മാറ്റിയാണ് ഇവയെ പാകം ചെയ്യുന്നത്. വിദഗ്ദ്ധ പരിശീലനം ലഭിച്ച ഷെഫുമാർക്ക് മാത്രമേ ഈ വിഷഭാഗങ്ങൾ നീക്കം ചെയ്ത് ഇവയെ ഭക്ഷ്യയോഗ്യമാക്കാൻ സാധിക്കുകയുള്ളൂ.

മയിൽ, ആമ, പൂമ്പാറ്റ എന്നിവയുടെ ആകൃതിയിലാണ് ഫ്യൂഗു വിളമ്പുക. അപകടസാദ്ധ്യത വളരെ കൂടുതലുള്ളവയാണ് ഇവയെങ്കിലും മിക്ക ആളുകളും പഫർഫിഷ് വിഭവങ്ങൾ രുചിച്ച് നോക്കാൻ അതിയായി ആഗ്രഹിക്കുന്നവരാണ്. ജപ്പാനിൽ ഓരോ വർഷവും ആറോളം പേരാണ് പഫർഫിഷിന്റെ മാരക വിഷം അകത്തുചെന്ന് മരണപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ടെട്രോഡോടോക്സിൻ എന്ന മാരക വിഷം

മാരക വിഷമായ ടെട്രോഡോടോക്സിൻ ആണ് പഫർഫിഷിൽ ഉള്ളത്. ഇത് അകത്തുചെന്നാൽ നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കും. തടിച്ച് വീർത്ത ശരീരപ്രകൃതിയുള്ള ഇവ മന്ദഗതിയിലാണ് നീന്തുക. ശത്രുക്കൾ തന്നെ പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞുകഴിഞ്ഞാൽ ഇലാസ്റ്റിക് പോലുള്ള വയറ്റിൽ വെള്ളം നിറഞ്ഞ് വീണ്ടും വീർത്ത് നിന്ന് അവയെ പേടിപ്പിക്കും. ഇങ്ങനെയാണ് ശത്രുക്കളിൽനിന്ന് അവ സാഹസികമായി രക്ഷപ്പെടുന്നത്.

ടെട്രാഡോണ്ടിഡേ കുടുംബത്തിൽപ്പെട്ട പഫർഫിഷിന് 120 ഇനങ്ങളാണുള്ളത്. ചില പഫർ‌ഫിഷുകൾ‌ക്ക് ആക്രമണത്തിനെതിരെ അധിക പ്രതിരോധശേഷി ഉണ്ടാക്കാൻ കഴിയും. ശത്രുക്കളിൽനിന്ന് രക്ഷപ്പെടുന്നതിനായി ചർമ്മത്തിലുള്ള മുള്ളുകൾ വികസിപ്പിച്ച് അവ വിഷം പുറത്തേക്ക് വിടും. മിക്കവാറും എല്ലാ ബ്ലോഫിഷുകളും മാരക വിഷമുള്ളവയാണ്.

ഒരിഞ്ച് മുതൽ രണ്ടടി വരെ നീളത്തിൽ വളരുന്ന പഫർഫിഷുകൾ ശുദ്ധജലത്തിലാണ് വളരുന്നത്. ഉഷ്ണമേഖലാ സമുദ്രജലത്തിലാണ് സാധാരണയായി പവർഫിഷുകൾ കാണപ്പെടുന്നത്. കടലിലെ ഉപ്പുവെള്ളത്തിലും ചില പഫർഫിഷുകളെ കാണാൻ കഴിയും. പഫർഫിഷിന് നാല് പല്ലുകളാണുള്ളത്. ആരോഗ്യമുള്ള മുതിർന്ന 30 മനുഷ്യരെ കൊല്ലാൻ ആവശ്യമായ വിഷവസ്തു ഒരു പഫർഫിഷിൽ അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളത്. വിഷബാധയേറ്റാൽ ചികിത്സിച്ച് ഭേദമാക്കാനുള്ള ഒരു മറുമരുന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.