
ലിമ: കൊവിഡ് മഹാമാരിയെ തുടർന്ന് മാർച്ചിൽ അടച്ചിട്ട പെറുവിലെ വിനോദസഞ്ചാരകേന്ദ്രമായ മാച്ചുപിച്ചു ഒരാൾക്ക് വേണ്ടി തുറന്നു. ലോക പൈതൃകപട്ടികയിൽ ഉൾപ്പെട്ട ഇൻക സംസ്കാര കേന്ദ്രമായ മാച്ചുപിച്ചു ജാപ്പനീസ് യാത്രികന് വേണ്ടിയാണ് തുറന്നത്.
ജെസെ കത്തായാമ എന്ന 26കാരൻ മാർച്ചിൽ മൂന്നു ദിവസത്തെ മാച്ചുപിച്ചു സന്ദർശനത്തിനാണെത്തിയത്. കൊവിഡ് വ്യാപിച്ചതോടെ മാച്ചുപിച്ചു അടക്കുകയും അന്താരാഷ്ട്ര യാത്ര നിലക്കുകയും ചെയ്തതോടെ ജെസെ ആറു മാസത്തിലധികം പെറുവിൽ കുടുങ്ങി.
ഈ സഞ്ചാരിയുടെ അവസ്ഥ അറിഞ്ഞതോടെയാണ് അധികൃതർ ഒരാൾക്ക് വേണ്ടി മാത്രം മാച്ചുപിച്ചു തുറക്കാൻ തീരുമാനിച്ചത്. മാച്ചുപിച്ചുവിനു മുന്നിൽ ഒറ്റയ്ക്കു നിൽക്കുന്ന ചിത്രങ്ങൾ ജെസെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
''മാച്ചുപിച്ചു സന്ദർശിക്കാൻ കഴിയില്ലെന്നാണ് കരുതിയത്. എനിക്ക് വി.ഐ.പി പരിഗണന നൽകി അനുമതി നൽകിയ മേയറോടും സർക്കാറിനോടും നന്ദിയുണ്ട്. ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നു സന്ദർശനം'' - ജാപ്പനീസ് ബോക്സിംഗ് പരിശീലകനായ ജെസെ പറഞ്ഞു.