
വാഷിംഗ്ടൺ: കൊവിഡ് ബാധിച്ചയാളുടെ ശരീരത്തിൽ രോഗത്തിനെതിരായ പ്രതിരോധശേഷി അഞ്ച് മാസം വരെയെങ്കിലും നില നിൽക്കുമെന്ന പഠനവുമായി ഗവേഷകർ. യൂണിവേഴ്സിറ്റി ഒഫ് അരിസോണയിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. കൊവിഡ് ബാധിച്ച 6,000 പേരുടെ ആന്റിബോഡി പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്. കൊവിഡ് ബാധിച്ചയാളുടെ ശരീരത്തിലെ ആന്റിബോഡി അഞ്ച് മുതൽ ഏഴ് മാസം വരെ നില നിൽക്കുമെന്ന് അരിസോണ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ദീപ്ത ഭട്ടാചാര്യ പറഞ്ഞു. അതേസമയം, ശരീരത്തിൽ നില നിൽക്കുന്ന ആന്റിബോഡി കൊവിഡിൽ നിന്ന് സംരക്ഷണം തരുമോയെന്നുള്ളത് ഇപ്പോൾ പറയാനാവില്ലെന്ന് അരിസോണ യൂണിവേഴ്സിറ്റി സീനിയർ വൈസ് പ്രസിഡന്റ് മൈക്കൾ ഡി.ഡാക്കെ പറഞ്ഞു. നേരത്തെയുള്ള പഠനങ്ങളെല്ലാം കൊവിഡ് ആന്റിബോഡിക്ക് പരമാവധി 100 ദിവസത്തെ ആയുസാണ് പ്രവചിച്ചിരുന്നത്.