swapna-sandeep

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്ത് ജയിലുകളിൽ എത്തിച്ചു. പൂ‌ജപ്പുര ജയിലിലേക്കാണ് സന്ദീപ് നായരെ മാ‌റ്റിയത്. സ്വപ്നയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും. ഇരുവർക്കുമെതിരെ കൊഫേപോസ പ്രകാരം കേസ് നിലനിൽക്കുന്നതിനാലാണ് ജയിൽ മാ‌റ്റിയത്. സ്വർണക്കടത്ത് കേസിൽ ഇവരെ മുൻപ് യഥാക്രമം കാക്കനാട്ടെയും വിയ്യൂരെയും ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. കസ്‌റ്റംസ് കൊഫേപോസ ചുമത്തിയതോടെയാണ് ജയിൽ മാറിയത്.

അതേസമയം ലൈഫ് മിഷൻ കേസിൽ ഇന്നലെ വടക്കാഞ്ചേരി ഫ്ളാ‌റ്റ് സമുച്ചയം സന്ദർശിച്ച വിജിലൻസ് അന്വേഷണവുമായി ബന്ധമുള‌ള രേഖകൾ ശേഖരിക്കുന്നത് പൂർത്തിയാക്കി. ഒരാഴ്‌ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കും. ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ്,യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ, ലൈഫ് മിഷൻ എഞ്ചിനീയർമാർ, വടക്കാഞ്ചേരി നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങി കേസുമായി ബന്ധമുള‌ളവരെ ചോദ്യം ചെയ്‌തു.എന്നാൽ സ്വപ്‌നയുടെയും സന്ദീപിന്റെയും മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. പിന്നീട് പൂർണമായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്‌ടർക്ക് സമർപ്പിക്കും.