moonshot-law

നാസ: ആർട്ടെമിസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലയയ്ക്കാനുള്ള ശ്രമത്തിലാണ് നാസ. ആർട്ടെമിസ് മിഷന്റെ പശ്ചാത്തലത്തിൽ ചന്ദ്രനിലെ ഇടപെടലിൽ മാന്യതയും അച്ചടക്കവും സഹകരണവും സമാധാനവും ഉറപ്പുവരുത്തുന്നതിന് ഒരു ഉടമ്പടിയും നാസ തയ്യാറാക്കി കഴിഞ്ഞു. 1967ലെ ബഹിരാകാശ ഉടമ്പടിയും മറ്റ് കരാറുകളും അടിസ്ഥാനമാക്കി തയ്യാറാക്കിയ ആർട്ടെമിസ് ഉടമ്പടിയിൽ അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, ഇറ്റലി, ജപ്പാൻ, ലക്‌സംബർഗ്, യു.എ.ഇ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഒപ്പുവച്ചു. മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് അയയ്ക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് കൂടുതൽ രാജ്യങ്ങൾ പിന്തുണ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ അഡ്മിനിസ്‌ട്രേറ്റർ ജിം ബ്രൈഡെൻസ്റ്റീൻ പറഞ്ഞു. വ്യവസ്ഥകൾ ലംഘിക്കുന്നവരോട് പുറത്തുപോവാൻ ആവശ്യപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സഖ്യത്തോട് റഷ്യ അകന്ന് നിൽക്കുകയാണ്. പദ്ധതി യു.എസ് കേന്ദ്രീകൃതമാണെന്നാണ് റഷ്യയുടെ നിലപാട്. അന്താരാഷ്ട്ര ബഹിരാകാശ നിലയം പോലെ ഒരു സഹകരണമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി മേധാവി ദിമിത്രി റോഗോസിന്‍ പറഞ്ഞു.

ചൈനയുമായി നയതന്ത്ര ഉടമ്പടിയുണ്ടാക്കുന്നതിൽ നാസയ്ക്ക് വിലക്കുള്ളതിനാൽ ഈ സഖ്യവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ചൈനയില്ല.

 ഉടമ്പടിയിലെ വ്യവസ്ഥകൾ

 എല്ലാവരും സമാധാനം പാലിക്കണം

 രഹസ്യാത്മകത പാടില്ല. വിക്ഷേപിക്കുന്ന എല്ലാ വസ്തുക്കളും രജിസ്റ്റർ ചെയ്തവയും തിരിച്ചറിയുന്നവയും ആയിരിക്കണം.

 ബഹിരാകാശ യാത്രികരുടെ അടിയന്തിര സാഹചര്യങ്ങളിൽ അംഗങ്ങൾ ഒന്നിച്ചുനിൽക്കണം.

 ബഹിരാകാശ സംവിധാനങ്ങൾ സാർവത്രികവും എല്ലാവരുടേയും ഉപകരണങ്ങളുമായി യോജിക്കുന്നവയും ആയിരിക്കണം. ശാസ്ത്രീയ വിവരങ്ങൾ കൈമാറണം.

 ചരിത്രപരമായ ഇടങ്ങൾ സംരക്ഷിക്കപ്പെടണം. അതിന് വേണ്ടി ബഹിരാകാശ മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കണം.

 റോവറുകളുടേയും ബഹിരാകാശ പേടകങ്ങളുടേയും ദൗത്യങ്ങൾ മറ്റുള്ളവർ അടുത്ത് വന്ന് അപകടത്തിലാക്കരുത്.