
ചേലക്കര: കഞ്ചാവ് കേസിലെ പ്രതിയെ വെട്ടിക്കൊന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി തിണ്ടിലം കുടശ്ശേരി വീട്ടിൽ അമീർ (ഞരമ്പ് അമീർ- 32), കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് പുത്തൻപുരക്കൽ അഷറഫ് (34) എന്നിവരാണ് അറസ്റ്റിലായത്. ഒറ്റപ്പാലം ചുനങ്ങാട് മുതിയിറക്കകത്ത് ബഷീറിന്റെ മകൻ റഫീക്ക് (32) ആണ് വെട്ടേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാലക്കാട് മേപ്പറമ്പ് സ്വദേശി ഫാസിൽ വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 
പട്ടിപ്പറമ്പിൽ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ വച്ചാണ് കൊലപാതകമുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെ കഞ്ചാവ് കേസിൽ റഫീക്കിനെ അന്വേഷിച്ച് പാലക്കാട്ട് നിന്നും നർകോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഇരുവരെയും വെട്ടേറ്റ നിലയിൽ കണ്ടത്. തുടർന്ന് പഴയന്നൂർ പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പൊലീസ് പറയുന്നതിങ്ങനെ:
മയക്കുമരുന്ന് കച്ചവട സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. അമീറും ജയിലിലെ സുഹൃത്തായ അഷറഫും പൊന്നാനിയിലെ ഒരു ബാറിൽ മദ്യപിക്കുന്നതിനിടെ ചൊവ്വാഴ്ച രാത്രിയിൽ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച കാറിന്റെ സി.സി.ടി.വി ദൃശ്യത്തിൽ നിന്നും ഫോൺ വിളികളുടെ ലെക്കേഷൻ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് പ്രതികൾ കുടുങ്ങിയത്. കഞ്ചാവ് വിൽപ്പന ഒറ്റിക്കൊടുത്തത് കൊല്ലപ്പെട്ട റഫീക്കാണന്ന വിശ്വാസത്തിലും അമീറിന്റെ ഭാര്യയെ റഫീക്ക് നിരന്തരം ശല്യം ചെയ്യാറുണ്ടെന്ന കാരണവുമാണ് കൊലയ്ക്ക് കാരണമായി പ്രതികൾ പറയുന്നത്. 
പ്രതികൾ സുഹൃത്തിന്റെ കാറിൽ റഫീക്ക് താമസിക്കുന്ന പട്ടിപ്പമ്പിലെ വീടിന് സമീപത്തുള്ള ഉമ്മറിന്റെ വീട്ടിലെത്തി മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്ത ശേഷം ഇരുമ്പുവടിയും കത്തിയുമായി റഫീക്കിന്റെ താമസസ്ഥലത്തെത്തി ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് വന്ന ഫാസിലിനെയും വെട്ടിവീഴ്ത്തിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.