ms-joseph

തിരുവനന്തപുരം: ഇതൊരു മുൻ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മോഹമാണ്. മുഖ്യമന്ത്രിയായിരിക്കെ കെ. കരുണാകരൻ സെക്രട്ടേറിയറ്റ് വളപ്പിൽ നട്ട തെങ്ങിൽ ചാരി ഒരു ഫോട്ടോ എടുക്കണം. അത്രയ്ക്കുണ്ട് എം.എസ്. ജോസഫിന് കായ്ച് ചൊരിയുന്ന ആ തെങ്ങുകളോടുള്ള സ്നേഹവും മോഹവും. മൂന്ന് പതിറ്റാണ്ടുമുമ്പാണ് കെ. കരുണാകരൻ ഈ തെങ്ങ് നട്ടത്. ഒപ്പം മറ്റു രണ്ടു തെങ്ങുകളുമുണ്ട്. ഇതിനെല്ലാം കാരണമായത് എം.എസ്. ജോസഫായിരുന്നു. കൊവിഡ് പ്രതിസന്ധി കഴിഞ്ഞാലുടൻ അദ്ദേഹം ഇവിടെയെത്തും.

 ഫ്ളാഷ് ബാക്ക് ഇങ്ങനെ

1991ൽ കേന്ദ്ര കൃഷി വകുപ്പ് ഡയറക്ടറായിരുന്ന കാലം. നാളികേരത്തിന്റെ വില കുത്തനെ ഇടിഞ്ഞതു കാരണം കർഷകർ പ്രതിഷേധത്തിലാണ്. കേരള ഹൗസിലെത്തിയ മുഖ്യമന്ത്രി കെ. കരുണാകരൻ ജോസഫിനെ വിളിപ്പിച്ചു. 'ജോസഫേ ആകാശത്തുനിന്ന് പടവെട്ടിയാലും ഭൂമിയിൽ വന്നേ സമ്മാനമുള്ളൂ. താൻ കേന്ദ്ര സേവനം മതിയാക്കി കേരളത്തിലോട്ട് വാ'-കരുണാകരൻ കല്പിച്ചു. കാലാവധി കഴിയുംമുമ്പ് മടങ്ങിയാൽ കരിമ്പട്ടികയിലാകുമെന്നറിയിച്ചപ്പോൾ അതു പരിഹരിക്കാമെന്ന് പറഞ്ഞ് കരുണാകരൻ മടങ്ങി. അങ്ങനെ കേരളത്തിലെത്തി കാർഷികോത്പാദന ഡയറക്ടറായി.

മുഖ്യമന്ത്രിയെ കണ്ട് ഒരു കാർഷിക നയം വേണമെന്ന് അഭിപ്രായപ്പെട്ടു. കരുണാകരൻ രൂപരേഖ തയ്യാറാക്കാൻ കൃഷിമന്ത്രി പി.പി. ജോർജിനെയും ജോസഫിനെയും ചുമതലപ്പെടുത്തി. അങ്ങനെ 1992 മാർച്ച് 31ന് കേരളം കാർഷിക നയം നടപ്പാക്കിയ ആദ്യ സംസ്ഥാനവുമായി. നയം നടപ്പാക്കിയതിന്റെ ഓർമ്മയ്ക്ക് സെക്രട്ടേറിയറ്റ് വളപ്പിൽ മുഖ്യമന്ത്രിയും കൃഷിമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് മൂന്ന് തെങ്ങിൻതൈ നടണമെന്ന് ജോസഫിനൊരു മോഹം. കരുണാകരൻ സമ്മതിച്ചെങ്കിലും പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ ബഹിഷ്കരിച്ചു. പകരം തെങ്ങിൻതൈ നട്ടത് ചീഫ് സെക്രട്ടറി എസ്. പദ്മകുമാർ.

 സ്ഥാനാർത്ഥി ചരിത്രം

റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കേ,1996ൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി. 2001ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജിവച്ചു. നിയമസഭയിലേക്ക് ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരെ എൽ.ഡി.എഫ് സ്വതന്ത്രനായി ഇറങ്ങിയെങ്കിലും പരാജയം രുചിച്ചു. ഭാര്യ മരിച്ചശേഷം സഹായി ചന്ദ്രനും കുറേ പുസ്തകങ്ങളുമാണ് പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനടുത്ത് സത്യൻ നഗറിലെ വലിയ വീട്ടിലുള്ള ജോസഫിന്റെ കൂട്ട്.