
ന്യൂഡൽഹി: കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ സമ്പന്നനാണ്. അദ്ദേഹത്തിന്റെ ആസ്തിയിൽ 15 മാസത്തിനിടെ 36.53ലക്ഷം രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 1.39 കോടിയായിരുന്ന സമ്പാദ്യം ഈ വർഷം 1.75 കോടിയായി വർദ്ധിച്ചു. 2020 ജൂൺ 30 വരെയുളള ആസ്തിവിവര കണക്കാണ് പുറത്തുവിട്ടത്.
മോദിയുടെ സേവിംഗ്സ് അക്കൗണ്ടിൽ 3.38ലക്ഷം രൂപയാണ് ബാലൻസ് ഉളളത്.കഴിഞ്ഞവർഷം മാർച്ചിൽ ഇത് വെറും 4,143 രൂപമാത്രമായിരുന്നു. എസ് ബി ഐ ഗാന്ധിനഗർ ശാഖയിലെ സ്ഥിരനിക്ഷേപം 1.60 കോടിയായി ഉയർന്നു. കഴിഞ്ഞവർഷം ഇത് 1.27 കോടിരൂപയായിരുന്നു. മോദിയുടെ കൈയിലുളളത് 31,450 രൂപ മാത്രമാണ്. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ 8,43,124 രൂപയും 1,50,957 രൂപയുടെ ഇൻഷ്വറൻസും ടാക്സ് സേവിംഗ് ഇൻഫ്രാ സ്ട്രക്ചർ ബോണ്ടിൽ 20,000 രൂപയുടെ നിക്ഷേപവും അദ്ദേഹത്തിനുണ്ട്. ഈ നിക്ഷേപങ്ങളിൽ നിന്നുളള പലിശയും ആസ്തിവർദ്ധനവിന് കാരണമായിട്ടുണ്ട്.
എന്നാൽ മോദിയുടെ വസ്തുവക ആസ്തിയിൽ മാറ്റമില്ല.1.10കോടി രൂപ വിലവരുന്ന ഗാന്ധിനഗറിലെ വീടും സ്ഥലവുമാണ് ആസ്തിവിവരക്കണക്കിൽ അദ്ദേഹം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കുടുംബാംഗങ്ങൾക്കും അവകാശമുണ്ട്. ഇതിനാെപ്പം നാല് സ്വർണമോതിരങ്ങളും അദ്ദേഹത്തിനുണ്ട്. ഇതിന് 1.5 ലക്ഷം രൂപയാണ് വില കണക്കാക്കുന്നത്. സ്വന്തമായി വാഹനങ്ങളോ ബാങ്ക് ലോണോ അദ്ദേഹത്തിന്റെ പേരിലില്ല.