
ഈഫൽ ടവറാണ് പാരീസ് നഗരത്തിന്റെ അടയാളചിഹ്നം. അതിനും മേലേക്ക് വളർന്ന ഒന്നേയുള്ളൂ പാരീസിൽ ; റാഫേൽ നദാൽ...
ലോക ടെന്നിസിലെ പകരംവയ്ക്കാനാവാത്ത പ്രതിഭയാണ് റാഫേൽ നദാൽ എന്ന 34കാരൻ. ഒന്നരപ്പതിറ്റാണ്ടുമുമ്പ് കാളപ്പോരിന്റെ നാടായ സ്പെയ്നിൽ നിന്ന് കാളക്കൂറ്റന്റെ കരുത്തുമായി പാരീസിലെ കളിമൺകോർട്ടിലേക്ക് കാലുകുത്തിയ റാഫ ലോക ടെന്നിസിലെ അതികായർക്ക് പോലുംകിട്ടാക്കനിയായ ഫ്രഞ്ച് ഓപ്പൺ കിരീടത്തെ ഇറുകെപ്പുണർന്ന് മുത്തമിട്ടത് 13 തവണ. മറ്റൊരു ഗ്രാൻസ്ളാം കിരീടത്തിലും ആർക്കും കുറിക്കാനാവാത്ത അപൂർവ റെക്കാഡ്.
പുതു നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ പുരുഷ ടെന്നിസ് വാഴാനെത്തിയ ത്രിമൂർത്തികളിൽ ആരാണ് ഏറ്റവും കേമൻ എന്ന ഇനിയും ക്ളിപ്തമായൊരു ഉത്തരം കിട്ടാത്തചോദ്യത്തിനുള്ള ഓപ്ഷനുകളിൽ ഒന്നാമതുവരും റാഫയുടെ പേര്. റോജർഫെഡററുടെ ബാക്ഹാൻഡ് ഷോട്ടുകളുടെ ചാരുതയോ നൊവാക്ക് ജോക്കോവിച്ചിന്റെ കൃത്യതയാർന്ന റിട്ടേണുകളോ നദാലിൽ നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കില്ല. എന്നാൽ വമ്പന്മാർ പോലും കാലുറപ്പിച്ചു നിൽക്കാൻ പെടാപ്പാടുപെടുന്ന കളിമൺ പ്രതലത്തിൽ നദാൽ ഒരു കാളക്കൂറ്റനെപ്പോലെ കുതിച്ചുപായും. ചെളിക്കളത്തിലെ കന്നുപൂട്ടുകാരന്റെ വേഗമാണ് അയാൾക്ക്. ആ ഇടംകയ്യൻ ഷോട്ടുകളുടെ പവർ തടുക്കാൻ സാധാരണ മികവ് പോരാതെവരും. ക്ളേ കോർട്ടിൽ എതിരാളിയെ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചുതളർത്തിയാലും നദാൽ തളരില്ല.
കൊവിഡ് കാരണം മാറ്റിവയ്ക്കേണ്ടിവന്ന ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണിലും മാറ്റമില്ലാതെ വന്നത് ഒന്നിനുമാത്രമാണ്, പുരുഷ സിംഗിൾസിലെ നദാലിന്റെ കിരീടധാരണത്തിന്. 16 വർഷം മുമ്പ് നദാൽ ആദ്യമായി റൊളാംഗ് ഗാരോയിൽ കിരീടമുയർത്തിയശേഷം മൂന്നേ മൂന്ന് തവണമാത്രമാണ് അതിന് കഴിയാതെപോയത്. റോജർ ഫെഡററും നൊവാക്ക് ജോക്കോവിച്ചും ഇക്കാലയളവിൽ മറ്റ് ഗ്രാൻസ്ളാമുകളിൽ കൊടികുത്തി വാണിട്ടും ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ തൊട്ടുമുത്താൻ അവസരം കിട്ടിയത് ഒരിക്കൽ മാത്രം.2009ൽ റോബിൻ സോഡർലിംഗ് എന്ന പുതുമുഖത്തിൽത്തട്ടി പരിക്കേറ്റ നദാലിന് പ്രീ ക്വാർട്ടറിൽ കാലിടറിയപ്പോൾ മാത്രമാണ് ഫെഡറർ ആദ്യമായും അവസാനമായും ഫ്രഞ്ച് ഓപ്പൺ നേടിയത്. 2016ൽ പരിക്കുമൂലം നദാൽ എത്താതിരുന്നപ്പോഴാണ് നൊവാക്ക് കിരീടം നേടിയത്. അതിന് മുമ്പുള്ള വർഷം ക്വാർട്ടറിൽ നൊവാക്ക് നദാലിനെ തോൽപ്പിച്ചിരുന്നു; ഫെഡററർ ഫൈനലിലെത്തുകയും ചെയ്തിരുന്നു. പക്ഷേ കിരീടം നേടാൻ ഭാഗ്യമുണ്ടായത് സ്റ്റാൻസിലാസ് വാവ്റിങ്കയ്ക്ക് ആയിരുന്നു.
തന്റെ 13-ാം ഫ്രഞ്ച് ഓപ്പൺ നേട്ടത്തോടെ റാഫ ഏറ്റവും കൂടുതൽ ഗ്രാൻസ്ളാം കിരീടങ്ങൾ എന്ന റോജർ ഫെഡററുടെ റെക്കാഡിനൊപ്പമെത്തിയിരിക്കുന്നു.20 കിരീടങ്ങൾ ഫെഡറർ തികച്ചിട്ട് മൂന്ന് വർഷം കഴിയുന്നു. കളിക്കളത്തിൽ നിന്ന് ഇനിയും വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റൊരു ഗ്രാൻസ്ളാം കിരീടനേട്ടം ഫെഡറർക്ക് എത്രത്തോളം സാദ്ധ്യമാകും എന്നത് കാത്തിരുന്ന് കാണണം.ഇനിയും ഒന്നോ രണ്ടോ ഫ്രഞ്ച് ഓപ്പണുകൾ മാത്രമെങ്കിലും നദാലിന് അപ്രാപ്യമല്ലതാനും. ഇത്തരുണത്തിൽ ഫെഡററുടെ റെക്കാഡ് നദാൽ മറികടക്കും എന്ന് തന്നെയാണ് ടെന്നിസ് ലോകം വിശ്വസിക്കുന്നത്. 18 കിരീടങ്ങളുള്ള 33കാരനായ നൊവാക്കിന് റാഫയെയും കടന്ന് മുന്നോട്ടുപോകാൻ കഴിയുമെങ്കിൽ ലോക ടെന്നിസിലെ ഇതിഹാസങ്ങൾ അരങ്ങുവാണ സുവർണകാലമായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളെ ചരിത്രത്തിൽ രേഖപ്പെടുത്താം.
കളിക്കളത്തിൽ ഉൗർജത്തിന്റെ പ്രവാഹമാണ് റാഫേൽ നദാൽ. ഇടയ്ക്ക് കാൽമുട്ടിലെയും തോളിലേയും പരിക്കുകൾ അലട്ടിയിരുന്നെങ്കിലും കൃത്യമായ കണക്കുകൂട്ടലോടെ ഫിറ്റ്നസ് വീണ്ടെടുത്ത് തിരികെവന്നു.കൊവിഡ് കാലത്തിന് ശേഷം ടെന്നിസ് പുനരാംഭിച്ചപ്പോൾ യു.എസ് ഓപ്പണിൽ മത്സരിക്കാനായി ന്യൂയോർക്കിലേക്ക് പോകേണ്ടതില്ല എന്ന കുത്ത തീരുമാനമാണ് നദാൽ എടുത്തത്. തന്റെ ഫിറ്റ്നസ് പോരായ്മകൾ മനസിലാക്കി റൊളാംഗ് ഗാരോസിലെ ക്ളേ കോർട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഫെഡററുടെ റെക്കാഡിനൊപ്പമെത്തുകയായിരുന്നു ലക്ഷ്യം. ആ ലക്ഷ്യ കഴിഞ്ഞ വാരം പൂർത്തീകരിക്കപ്പെട്ടത്.
കഴിഞ്ഞ 20 വർഷത്തിനിടയിൽ വനിതാ ടെന്നിസിൽ നിരവധി ഗ്രാൻസ്ളാം ജേതാക്കൾ വന്നുപോയി. എന്നാൽ പുരുഷ ടെന്നിസ് ഫെഡററർ,നദാൽ, നൊവാക്ക് എന്നീ ത്രിമൂർത്തികളുടെ പിടിയിലായിരുന്നു.ഈ രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ നടന്ന 79 ഗ്രാൻസ്ളാം ടൂർണമെന്റുകളിൽ 58 എണ്ണവും പോക്കറ്റിലാക്കിയത് ഈ മൂന്നുപേർ ചേർന്നായിരുന്നു. ഇവരെ മറികടക്കുന്ന ഒരു പ്രതിഭ ഇനിയും പിറക്കാനിരിക്കുന്നതേയുള്ളൂ. അതിനായി കാത്തിരിക്കാം.
നദാലിന്റെ ഫ്രഞ്ച് ഓപ്പണുകളും ഫൈനലിലെ എതിരാളിയും
2005- മരിയാനോ പ്യുയേർട്ട
2006-റോജർ ഫെഡറർ
2007-റോജർ ഫെഡറർ
2008-റോജർ ഫെഡറർ
2010- റോബിൻ സോഡർലിംഗ്
2011-റോജർ ഫെഡറർ
2012-നൊവാക്ക് ജോക്കോവിച്ച്
2013-ഡേവിഡ് ഫെറർ
2014-നൊവാക്ക് ജോക്കോവിച്ച്
2017- സ്റ്റാൻ വാവ്റിങ്ക
2018- ഡൊമിനിക്ക് തീം
2019- ഡൊമിനിക്ക് തീം
2020-നൊവാക്ക് ജോക്കോവിച്ച്
2005ലാണ് ആദ്യമായി നദാൽ ഫ്രഞ്ച് ഓപ്പണിൽ കളിക്കുന്നത്. സീഡഡ് പ്ളേയറായി അദ്ദേഹത്തിന്റെ ആദ്യ ഗ്രാൻസ്ളാമും ഇതായിരുന്നു.19-ാം വയസിൽ ആദ്യവരവിൽത്തന്നെ ചാമ്പ്യനായി നദാൽ ചരിത്രം കുറിച്ചു.
പിന്നീട് കിരീടം നേടിയ രണ്ടുപേരുടെ -നൊവാക്ക് ജോക്കോവിച്ചിന്റെയും സ്റ്റാൻസിലാസ് വാവ്റങ്കയുടെയും ആദള ഫ്രഞ്ച് ഓപ്പണും കൂടിയായിരുന്നു 2005ലേത് ; മുൻ ചാമ്പ്യൻ ആന്ദ്ര അഗാസിയുടെ അവസാനത്തേതും.
4
ഏറ്റവും കൂടുതൽ തവണ നദാൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ തോൽപ്പിച്ചത് റോജർ ഫെഡററെയാണ്, നാലുവട്ടം. നൊവാക്കിനെ മൂന്ന് തവണ കീഴടക്കി. ഡൊമിനിക്ക് തീമിനെ രണ്ട് തവണയും .മരിയാനോ പ്യുയേർട്ട, വാവ്റിങ്ക,സോഡർലിംഗ്,ഫെറർ എന്നിവർ ഓരോ തവണ കീഴടങ്ങി.
56
നൊവാക്കും നദാലുംതമ്മിൽ ഇതുവരെ നടന്ന പോരാട്ടങ്ങളുടെ എണ്ണം.
29-27
വിജയങ്ങളുടെ എണ്ണത്തിൽ മുന്നിൽ നൊവാക്കാണ്.
9
ഗ്രാൻസ്ളാം ഫൈനലിൽ മുഖാമുഖം വന്നത് ഒൻപതാം തവണ.അഞ്ചുതവണ നദാൽ വിജയം നേടി.
27
എല്ലാ ടൂർണമെന്റുകളിലുമായി ഇരുവരും നേർക്കുനേർ വന്ന ഫൈനലുകളുടെ എണ്ണം.ഇതിൽ 15-12ന് നൊവാക്കിന് ലീഡ്.
7-1
ഫ്രഞ്ച് ഓപ്പണിൽ ഇതുവരെ നേർക്കുനേർ കളിച്ച ഏഴുമത്സരങ്ങളിൽ ഏഴിലും വിജയം നദാലിന്.
999-201
എ.ടി.പി കരിയറിൽ 1000 വിജയങ്ങൾക്ക് ഒന്നുമാത്രം പിന്നിലാണ് നദാൽ.ഓപ്പൺ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയ താരം.
86
കിരീടങ്ങൾ കരിയറിൽ ആകെ സ്വന്തമാക്കി.
20 എണ്ണം ഗ്രാൻസ്ളാമുകളിൽ നിന്ന്.
35 എ.ടി.പി മാസ്റ്റേഴ്സ് 1000 കിരീടങ്ങൾ.
21 എ.ടി.പി മാസ്റ്റേഴ്സ് 500 കിരീടങ്ങൾ
2
ഒളിമ്പിക് സ്വർണങ്ങൾ.2008ൽ സിംഗിൾസിലും 2016ൽ ഡബിൾസിലും.
1
ആദ്യമായി ഒന്നാം റാങ്കിലെത്തുന്നത് 2008ൽ . ആകെ 209 ആഴ്ചകൾ ഒന്നാം റാങ്കിലുണ്ടായിരുന്നു. അഞ്ച് വർഷാന്ത്യങ്ങളിൽ നദാലായിരുന്നു ഒന്നാം റാങ്കുകാരൻ. നിലവിൽ രണ്ടാം റാങ്കിൽ .
122905214
ഡോളറാണ് പ്രൈസ് മണിയായി നദാൽ ഇതുവരെ സമ്പാദിച്ചത്. ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്താണ്.
13 ഫ്രഞ്ച്  ഓപ്പണുകൾ
2005,2006,2007,2008,2010,2011,2012,2013,2014,2017,2018,2019,2020
1 ആസ്ട്രേലിയൻ ഓപ്പൺ
2009
2 വിംബിൾഡൺ
2008,2010
4 യു.എസ് ഓപ്പണുകൾ
2010,2013,2017,2019
2020 ഫ്രഞ്ച്  ഓപ്പൺ
ഫൈനലിൽ നിലവിലെ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് നദാൽ ചരിത്രം സൃഷ്ടിച്ചത്. സ്കോർ : 6-0,6-2,7-5
ഒരു ഗെയിം പോയിന്റ് പോലും നേടാൻ അനുവദിക്കാതെയാണ് നദാൽ ആദ്യ സെറ്റ് സ്വന്തമാക്കിയത്. നൊവാക്കിന്റെ മൂന്ന് സർവുകളും നദാൽ ബ്രേക്ക് ചെയ്തുകളഞ്ഞു.രണ്ടാം സെറ്റിൽ അൽപ്പമൊന്ന് പൊരുതാൻ ലോക ഒന്നാം നമ്പർ താരമായ നൊവാക്ക് ശ്രമിച്ചെങ്കിലും നദാലിന്റെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. മൂന്നാം സെറ്റിൽ സർവ് ബ്രേക്ക് ചെയ്യപ്പെടുന്നതിന്റെ വക്കിൽ നിന്ന് തിരികെയെത്തിയ നൊവാക്ക് ഇഞ്ചോടിഞ്ച് പൊരുതിനോക്കി.എന്നാൽ അവസാനം കീഴടങ്ങേണ്ടിവന്നു. രണ്ട് മണിക്കൂർ 41 മിനിട്ടുകൊണ്ടായിരുന്നു നദാലിന്റെ വിജയം.
നേർക്കുനേർ റെക്കാഡുകൾ
Vs ഫെഡറർ (40)
24-16ന് റാഫയ്ക്ക് ലീഡ്
Vs നൊവാക്ക് (56)
29-27
വിജയങ്ങളുടെ എണ്ണത്തിൽ മുന്നിൽ നൊവാക്കാണ്
Vs ആൻഡി മുറെ (24)
17-7ന് റാഫയ്ക്ക് ലീഡ്
ഈ കൊറോണക്കാലം എല്ലാവരെയും പോലെ എനിക്കും പ്രയാസമേറിയതായിരുന്നു. മാസങ്ങളോളം നേരാംവണ്ണം പരിശീലനം നടത്താൻ കഴിഞ്ഞില്ല.മത്സരങ്ങൾ എന്ന് തുടങ്ങും എന്ന് ഉറപ്പില്ലാതെ പരിശീലനം ക്രമീകരിക്കാനും കഴിഞ്ഞില്ല. യു.എസ് ഓപ്പണിൽ നിന്ന് പിന്മാറിയതടക്കമുള്ള കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിയും വന്നു. അത് തെറ്റായിരുന്നില്ലെന്ന് ഫ്രഞ്ച് ഓപ്പണിലെ കിരീടവിജയം തെളിയിച്ചു.
- റാഫേൽ നദാൽ