
ആംസ്റ്റർഡാം: നെതർലാൻഡ്സിൽ രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച 89 വയസുകാരി മരിച്ചു. ഇത്തരത്തിൽ ലോകത്തിലെ ആദ്യത്തെ കേസാണിത്. ലോകത്ത് പലയിടങ്ങളിലായി രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാൾ മരിക്കുന്നത്. ഇതുവരെ 23 പേർക്കാണ് രോഗമുക്തി നേടിയതിന് ശേഷവും കൊവിഡ് സ്ഥിരീകരിച്ചത്.
അപൂർവമായ ബോൺ മാരോ കാൻസർ ബാധിതയായി ചികിത്സയിലിരുന്ന സ്ത്രീക്ക് ആദ്യം കൊവിഡ് സ്ഥിരീകരിക്കുകയും പിന്നീട് ഭേദമാവുകയും ചെയ്തിരുന്നു. കൊവിഡ് മുക്തയായതോടെ കീമോ തെറാപ്പി തുടർന്ന സ്ത്രീ രണ്ടാം ദിവസം തന്നെ വീണ്ടും കൊവിഡ് ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി.പനിയും ശക്തമായ ചുമയും ശ്വാസ തടസവും അടക്കം സ്ഥിതി ഗുരുതരമാവുകയായിരുന്നു. പരിശോധനയിൽ കൊവിഡ് വീണ്ടും സ്ഥിരീകരിച്ചു. 14 ദിവസത്തോളം ചികിത്സ വീണ്ടും തുടർന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കാൻസർ രോഗിയായതിനാൽ അവരുടെ രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ടിരുന്നതായി നെതർലൻഡ്സിലെ മാസ്ട്രിഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറഞ്ഞു.