
കൊച്ചി: കേരളാ ബാങ്ക് തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിന് അനുമതി നൽകി ഹൈക്കോടതി. തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ യു.ഡി.എഫ് അനുകൂല സംഘടനകൾ നൽകിയിരുന്ന റിട്ട് ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇങ്ങനെ ഉത്തരവിട്ടത്. പുതിയ തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ച് സര്‍ക്കാരിന് തിരഞ്ഞെടുപ്പ് നടപടികൾ നടപടി തുടരാം എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ജസ്റ്റിസ് സതീഷ് നൈനാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ സമർപ്പിക്കപ്പെട്ട നാലു ഹർജികളും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേരള ബാങ്കിന് റിസർവ്വ് ബാങ്കിന്റെ അനുമതി ഇല്ലാത്തതിനാൽ ബാങ്ക് പ്രവർത്തനം ആരംഭിച്ചതായി കണക്കാക്കാനായില്ലെന്ന ഹർജിയിലെ വാദം കോടതി തള്ളുകയായിരുന്നു.
ബാങ്ക് സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയതായാണ് കോടതി വിലയിരുത്തിയത്. തെരഞ്ഞെടുപ്പിനായുള്ള നടപ്പടികളിൽ ക്രമക്കേടുണ്ടന്ന വാദവും വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ചുള്ള വാദങ്ങളൂം നിലനിൽക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുൻപ്, യു.ഡി.എഫ് അനുകുല സംഘടനകൾ ഹർജി സമർപ്പിച്ചതിനെ തുടര്‍ന്ന് ബാങ്ക് തിരഞ്ഞെടുപ്പ് നടപടികള്‍ ഹൈക്കോടതി മൂന്നാഴ്‌ച്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു.