mufti-and-farooq

ന്യൂഡൽഹി: രാഷ്ട്രീയ എതിരാളിയായ മെഹ്ബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി)യുമായി സഖ്യം പ്രഖ്യാപിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. 2019 ആഗസ്റ്റ് അഞ്ചിന് മുമ്പ് കാശ്‌മീരിലെ ജനങ്ങൾക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ കേന്ദ്രം തിരിച്ചു നൽകണമെന്ന് ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു.

പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ എന്നാണ് സഖ്യത്തിന്റെ പേര്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. കാശ്‌മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച വിഷയം ചർച്ചചെയ്യാൻ ഫാറൂഖ് അബ്ദുള്ളയുടെ വസതിയിൽ ചേർന്ന യോഗത്തിനുശേഷമാണ് ഇക്കാര്യം തീരുമാനിച്ചതെന്നാണ് വിവരം.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കേന്ദ്രം കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്. ഇതിന് പിന്നാലെ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവർ അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഒമർ അബ്ദുള്ളയേയും ഫാറൂഖ് അബ്ദുള്ളയേയും നേരത്തെ മോചിപ്പിച്ചുവെങ്കിലും ഒരു വർഷത്തിലധികം വീട്ടുതടങ്കലിൽ കഴിയേണ്ടിവന്ന മെഹ്ബൂബയെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്.