medusa

ബലാത്സംഗത്തിനിരയായിട്ടും ക്രൂരമായി ശിക്ഷിക്കപ്പെട്ടവൾ. പിന്നീട് തല ഛേദിക്കപ്പെട്ട് കൊല്ലപ്പെടേണ്ടിവന്ന മെഡുസ എന്ന ഗ്രീക്ക് പുരാണ നായിക.. അവളുടെ പുനരാവതാരമാണ് അമേരിക്കയിലെ മാൻഹാട്ടനിൽ സ്ഥാപിക്കപ്പെട്ട ഈ നഗ്നപ്രതിമ. . ലൈംഗിക പീഡനങ്ങൾ തുറന്നു പറഞ്ഞ സ്ത്രീകളുടെ 'മീറ്റൂ' മൂന്നേറ്റത്തോടുള്ള ആദരസൂചകമായാണ് കൂറ്റൻ മെഡുസ പ്രതിമ സ്ഥാപിക്കപ്പെട്ടത്. പ്രതിമയ്ക്ക് അനുകൂലവും പ്രതികൂലവുമായി നിരവധിപേരാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.


ബലാത്സംഗം ചെയ്യപ്പെട്ടതിന് ദൈവങ്ങളാൽ ശിക്ഷിക്കപ്പെടുകയും ഭീകരസത്വമായി മാറ്റപ്പെടുകയും ചെയ്തതായാണ് ഗ്രീക്ക് പുരാണത്തിൽ മെഡൂസയെക്കുറിച്ച് പറയുന്നത്..


നിരവധി പ്രമുഖരുടെ ലൈംഗിക പീഡനങ്ങൾ പുറത്തുകൊണ്ടുവന്ന മീറ്റൂ മുന്നേറ്റത്തിന്റെ ചിഹ്‌നം എന്ന നിലയിലാണ് മെഡുസയുടെ പ്രതിമ സ്ഥാപിച്ചത്. അർജന്റീൻ ഇറ്റാലിയൻ ശിൽപ്പിയായ ലൂസിയാനോ ഗർബാതിയാണ് 100 പൗണ്ട് ഭാരമുള്ള ഈ ശിൽപ്പം നിർമിച്ചത്. . 1554ൽ ഇറ്റാലിയൻ ശിൽപ്പിയായ ചെല്ലിനി നിർമ്മിച്ച മെഡുസയുടെ ശിൽപ്പത്തോടുള്ള ഫെമിനിസ്റ്റ് കാഴ്ചപ്പാട് എന്ന നിലയ്ക്കാണ് ലൂസിയാനോ ഗർബാതി മെഡുസ പ്രതിമ നിർമിച്ചത് ഗ്രീക്ക് പുരാണത്തിലെ മെഡുസയുടെ കഥയുടെ വ്യാഖ്യാനമായിരുന്നു ചെല്ലിനിയുടെ ശിൽപ്പം.

ഗ്രീക്ക് പുരാണപ്രകാരം കടൽ ദേവതയുടെ മൂന്ന് മക്കളിൽ ഒരാളായിരുന്നു മെഡുസ.. പൊസിദോൺ എന്ന ദൈവത്താൽ അഥീന ദേവതയുടെ സങ്കേതത്തിൽ വെച്ച് മെഡുസ ബലാൽസംഗം ചെയ്തു. എന്നാൽ, തന്റെ സങ്കേതം മലിനമാക്കി എന്നാരോപിച്ച് അഥീന ദേവി മെഡുസയെ ശിക്ഷിക്കുകയായിരുന്നു. അഥീന ദേവത മെഡുസയെ ഒരു ഭീകരസത്വമാക്കി മാറ്റി. മെഡുസയുടെ തലയിലാകെ സർപ്പങ്ങൾ കൂടുകൂട്ടി. മെഡുസയുടെ കണ്ണിലേക്ക് ഉറ്റുനോക്കുന്നവർ കല്ലായി മാറി. ഗ്രീക്ക് വീരനായകനായ പെഴ്‌സ്യൂസ് പിൽക്കാലത്ത് മെഡുസയെ ആക്രമിക്കുകയും തലയറുത്തു കൊല്ലുകയും ചെയ്തു.


പെഴ്‌സ്യൂസ് മെഡുസയുടെ ഉടലിൽ കാൽവെച്ച് ശിരസ്സ് മുറിച്ച് കൈയിലേന്തി നിൽക്കുന്ന ശിൽപ്പമാണ് 1554ൽ ചെല്ലിനി നിർമിച്ചത്.

നൂറ്റാണ്ടുകൾക്കിപ്പുറം 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫെമിനിസ്റ്റ് പ്രസ്ഥാനം മെഡുസയെ സ്ത്രീ സ്വത്വബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകമായി പ്രതിഷ്ഠിച്ചു.

ഇതിന്റെ തുടർച്ചയായാണ് മീ റ്റു മുന്നേറ്റത്തോടുള്ള ആദരസൂചകമായി പുതിയ ശിൽപ്പം സ്ഥാപിക്കപ്പെട്ടത്

മെഡൂസ പെഴ്‌സ്യൂസിനെ കൊന്ന് കഴുത്ത് മുറിച്ച് തല കൈയിലേന്തി നിൽക്കുന്നതാണ് പുതിയ ശിൽപ്പം

ചെല്ലിനിയുടെ ശിൽപ്പം പെഴ്‌സ്യൂസിൻേറതായിരുന്നുവെങ്കിൽ ഗർബാതിയുടെ ശിൽപ്പം മെഡുസയുടേതാണ്. ചെല്ലിനയുടെ ശിൽപ്പത്തിന്റെ കൈയിലുള്ള മുറിഞ്ഞ തല മെഡുസയുടേതാണെങ്കിൽ പുതിയ ശിൽപ്പത്തിന്റെ കൈയിലെ മുറിഞ്ഞ തല പെഴ്‌സ്യൂസിൻേറതാണ്


മീറ്റു മുന്നേറ്റത്തിന്റെ ക്യതമായ പ്രതീകമാണ് മെഡുസയുടെ പുതിയ ശിൽപ്പം എന്നായിരുന്നു ആദ്യ പ്രതികരണങ്ങൾ വന്നത് .. മീറ്റു ആരോപണങ്ങളെതുടർന്ന് പ്രമുഖ ഹോളിവുഡ് നിർമാതാവ് ഹാർവി വിൻസ്‌റ്റെയിൻ ബലാൽസംഗം അടക്കമുള്ള ലൈംഗിക അതിക്രമ കുറ്റങ്ങളുടെ പേരിൽ 23 വർഷം തടവിനു ശിക്ഷിക്കപ്പെട്ട മൻഹാട്ടൻ സുപ്രീം കോടതിക്കു മുന്നിലാണ് മെഡുസ പ്രതിമ സ്ഥാപിക്കപ്പെട്ട പാർക്ക്


എന്നാൽ, മീ റ്റു മുന്നേറ്റങ്ങളുടെ പ്രതീകമായി മാറിയ ശിൽപ്പം ഒരു ആൺ ശിൽപ്പി ചെയ്തു എന്നതിൽ ചിലർ വിമർശനവുമായി എത്തിയിട്ടുണ്ട്. യൂറോപ്യൻ പുരുഷന്റെ കാമാതുരമായ നോട്ടമാണ് നഗ്‌നമായ മെഡുസ ശിൽപ്പമെന്നാണ് ഇതിനെതിരെ ഉയർന്ന മുഖ്യ ആരോപണം ആൺ കാഴ്ചകളെയും പുരുഷ ഫാന്റസികളെയും തൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് ഈ ശിൽപ്പം രൂപം കൊണ്ടത് എന്നും ഇത് മീറ്റു മുന്നേറ്റം മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങൾക്ക് എതിരാണെന്നും മറ്റൊരു വിഭാഗം പറയുന്നു


കറുത്ത വർഗക്കാരിയായ ഒരു സ്ത്രീയാണ് മീ റ്റു മുന്നേറ്റം ആരംഭിച്ചതെന്നും എന്നാൽ, ഈ ശിൽപ്പം അതിനെ യൂറോപ്യൻ സ്ത്രീയിലേക്ക് ചുരുക്കുന്നതായും പറയുന്നു.. ഗുഹ്യരോമങ്ങൾ ഇല്ലാതെ, നഗ്‌നയായി മെഡുസയെ ആവിഷ്‌കരിച്ചത് സ്ത്രീയെ കാഴ്ചവസ്തുവാക്കുന്ന പുരുഷ നോട്ടമാണെന്നും വിമർശനമുയരുന്നു..


എന്നാൽ, ബലാൽസംഗം ചെയ്യപ്പെടുന്ന ഇരകളെ മോശക്കാരാക്കുന്ന സാമൂഹ്യാവസ്ഥകളെ ചോദ്യം ചെയ്യുന്ന ധീരമായ ഉദ്യമമാണ് ഈ ശിൽപ്പമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.