
തിരുവനന്തപുരം: കേരളകോൺഗ്രസിനെ എൽ.ഡി.എഫിൽ ഘടകകക്ഷിയാക്കാൻ സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി. എൽ.ഡി.എഫിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് ജോസ് കെ മാണിയുടേതെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. സി.പി.ഐക്ക് എതിർപ്പില്ലാത്തതിനാൽ ഇടത് ഐക്യത്തെ ബാധിക്കില്ലെന്നും എൽ.ഡി.എഫിൽ ഉടൻ ധാരണയുണ്ടാക്കുമെന്നുമാണ് സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്ക് തലവേദനയായി മാറിയിരിക്കുകയാണ് പാലാ, കാഞ്ഞിരപ്പളളി സീറ്റുകൾ. ജോസ് കെ മാണി വിഭാഗത്തിന് കാഞ്ഞിരപ്പളളി സീറ്റ് വിട്ടുകൊടുക്കുന്നതിനോട് സി.പി.ഐക്ക് കടുത്ത എതിർപ്പുണ്ട്.
ഇടതുമുന്നണി വിപുലീകരണവും ജോസ് കെ മാണി മുന്നോട്ട് വച്ച ആവശ്യങ്ങളും ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചർച്ച ചെയ്യും. പാലാ സീറ്റിൽ എൻ.സി.പിയും ജോസ് വിഭാഗവും ഉറച്ച് നിൽക്കുമ്പോൾ പ്രശ്ന പരിഹാരമാണ് സിപിഎമ്മിന് മുന്നിലെ കടമ്പ. ജോസിന്റെ മുന്നണി പ്രവേശനത്തിൽ സി.പി.ഐ നിലപാടറിയാൻ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം കാനം രാജേന്ദ്രനുമായി കോടിയേരി ചർച്ച നടത്തും.
എൻ.സി.പി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരുന്നുണ്ട്. പാലാ സീറ്റ് വിഷയത്തിൽ തത്ക്കാലം ചർച്ച വേണ്ടെന്ന നിലപാടിലാണ് എൻ.സി.പി നേതൃത്വമെങ്കിലും വിഷയം യോഗത്തിൽ ഉന്നയിക്കാനാണ് മാണി സി കാപ്പന്റെ നീക്കം. മാണി സി കാപ്പൻ വിജയിച്ച സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് ടി.പി പീതാംബരൻ മാസ്റ്ററും എ.കെ ശശീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. പാലാ, കുട്ടനാട്, ഏലത്തൂർ മണ്ഡലങ്ങളിൽ എൻ.സി.പി തന്നെ മത്സരിക്കുമെന്നും നേതാക്കൾ അറിയിച്ചു. പാലാ വിട്ടുകൊടുക്കണമെന്ന് സി.പി.എം ആവശ്യപ്പെടുമെന്ന് കരുതുന്നില്ല. ഇക്കാര്യത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ല. മാണി സി കാപ്പൻ എൻ.സി.പി വിടില്ലെന്നും യോഗത്തിന് മുന്നോടിയായി ടി.പി പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.