supreme-court

ന്യൂഡൽഹി: വേർപിരിഞ്ഞ് കഴിയുക ആണെങ്കിൽ കൂടിയും ഭാര്യയ്‌ക്ക് ഭർത്താവിന്റെ കുടുംബ വീട്ടിൽ കഴിയാമെന്ന് സുപ്രീം കോടതി വിധി. വേർപിരിഞ്ഞ് കഴിയുന്ന മരുമകളെ ഭർത്താവിന്റെ കുടുംബ വീട്ടിൽ നിന്ന് പുറത്താക്കാൻ ഭർത്താവിന്റെ വീട്ടുകാർക്ക് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഡൽഹി ഹൈക്കോടതിയുടെ 2019ലെ വിധിക്കെതിരായി സുപ്രീം കോടതിയെ സമീപിച്ച സതീഷ് ചന്ദർ അഹൂജയുടെ അപേക്ഷയിലാണ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

മകനുമായി വിവാഹ മോചന നടപടികൾ പുരോഗമിക്കുന്ന മരുമകൾക്ക് വീട്ടിൽ താമസിക്കാനുളള അവകാശമുണ്ടെന്ന കോടതി വിധിക്കെതിരെയാണ് സതീഷ് ചന്ദർ അഹൂജ സുപ്രീം കോടതിയെ സമീപിച്ചത്. വീട് സ്വന്തമായി സമ്പാദിച്ചതാണെന്നും മകന് ഇതിൽ അവകാശമില്ലെന്നുമായിരുന്നു ഇയാൾ കോടതിയെ അറിയിച്ചത്. ഗാർഹിക പീഡനം സംബന്ധിച്ച നിയമത്തിലെ പതിനേഴാം സെക്ഷൻ അനുസരിച്ചുളളതിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതല്ല തന്റെ വീടെന്നായിരുന്നു സതീഷ് ചന്ദർ അഹൂജയുടെ വാദം. എന്നാൽ ഈ വാദം കോടതി തളളുകയായിരുന്നു.

സതീഷിന്റെ മരുമകൾ സ്‌നേഹ അഹൂജയ്ക്ക് ഈ വീട്ടിൽ താമസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഡൽഹി ഹൈക്കോടതി വിധി. എന്നാൽ താൻ സ്വയം സമ്പാദിച്ച വീട്ടിൽ മകന് അവകാശമില്ല. പിന്നെ എങ്ങനെയാണ് മരുമകൾക്ക് അവകാശം എന്നതായിരുന്നു കോടതിയിൽ സതീഷ് ചന്ദർ അഹൂജ വാദിച്ചത്.

പരമ്പരാഗതമായി കൈമാറി കിട്ടിയ സ്വത്തിനെ മാത്രം പലർക്ക് അവകാശമുളള സ്വത്ത് എന്നരീതിയിൽ പതിനേഴാം സെക്ഷനിലെ രണ്ടാം ക്ലോസിനെ കാണാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഗാർഹിക പീഡനം നടക്കുന്നുവെന്ന് പരാതിപ്പെടുന്നവർ ഭർത്താവിന്റെ വീട്ടിൽ നിന്ന് മാറി താമസിക്കണമെന്ന പൊതുധാരണകൾക്ക് പുറത്തെ സ്ത്രീകളെ പിന്തുണയ്ക്കുന്നതാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസ് അശോക് ഭൂഷൻ, ആർ സുഭാഷ് റെഡ്ഡി, എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.