
വാഷിംഗ്‌ടൺ: നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിടെ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിട്ട് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ന്യൂസ് ചാനലായ എൻബിസി ന്യൂസ് സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദങ്ങൾക്ക് ട്രംപ് മറുപടി നൽകിയത്. കൊവിഡ് രോഗം, രാജ്യത്തെ വിവാദമായ രാഷ്‌ട്രീയ സാമൂഹിക പ്രശ്‌നങ്ങൾ, ഇലക്ഷൻ പ്രചാരണത്തിനിടയിലെ പ്രശ്‌നങ്ങൾ എന്നിവയെ സംബന്ധിച്ച് ചോദ്യങ്ങൾ ട്രംപിന് നേരെയുണ്ടായി.
എന്നാൽ വാർത്താ ചാനൽ പരിപാടി ട്രംപിന്റെ എതിർസ്ഥാനാർത്ഥി ജോ ബീഡന്റെ എബിസി ന്യൂസിലെ പരിപാടിയ്‌ക്ക് പാരയാകുവാൻ ഉദ്ദേശിച്ചാണെന്ന് ട്രംപിന്റെ എതിരാളികൾ വാദിക്കുന്നു. ബോയ്കോട്ട്എൻബിസി എന്ന പേരിൽ ഹാഷ്‌ടാഗ് കാമ്പെയിനും ഇവർ പ്രഖ്യാപിച്ചു കഴിഞ്ഞു.
കൊവിഡ് കാലത്തെ വിവിധ സംസ്ഥാനങ്ങളിലെ ലോക്ഡൗൺ പ്രഖ്യാപനങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. രാഷ്‌ട്രീയപരമായ കാരണങ്ങളാലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചതെന്നാണ് ട്രംപിന്റെ വാദം. ഫേസ് മാസ്‌ക് ധരിക്കുന്ന ചോദ്യങ്ങളെ നേരിട്ട ട്രംപ് രോഗ കാരണമായത് ചൈനയാണെന്ന് കുറ്റപ്പെടുത്തി. മാസ്‌ക് ധരിക്കുന്നതുകൊണ്ട് തനിക്ക് കുഴപ്പമൊന്നുമുണ്ടായില്ലെന്ന് ട്രംപ് പറയുന്നു. ആർജിത പ്രതിരോധ ശേഷിയെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് രോഗത്തെക്കാൾ കുഴപ്പമാകരുത് രോഗപ്രതിരോധ ശേഷി.അമേരിക്കൻ ഭരണകൂടം ശരിയായ രീതിയിലാണ് കൊവിഡിനെ നേരിട്ടതെന്നും നിലവിൽ 2,10,000 പേർ മരണമടഞ്ഞെന്നും 20 ലക്ഷം പേർ വരെ മരിക്കാനിടയുണ്ടെന്നാണ് പ്രവചനമെന്നും ട്രംപ് പറഞ്ഞു. ഇതിനെല്ലാം കാരണം ചൈനയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
രാജ്യത്ത് ശക്തിപ്രാപിച്ച വെളളക്കാരുടെ അധിനിവേശ സ്വഭാവത്തെയും ട്രംപ് തളളിക്കളഞ്ഞു. ശക്തമായി അത്തരം നടപടികളെ അപലപിക്കുന്നതായി ട്രംപ് പറഞ്ഞു. അമേരിക്കയിൽ നഗരങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്ക് കാരണം ഡെമോക്രാറ്റുകളാണെന്നും ട്രംപ് കുറ്റപ്പെടുത്തി.