
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിൽ സർക്കാരിനെതിരെ മറ്റൊരു ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തീപിടുത്തം ഷോർട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട് വന്നതിനു പിറകെ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ ഒരു ഐ.ജി സെക്രട്ടറിയേറ്റിലെ ഫോറൻസിക് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ശാസിച്ചു. മുൻപ് ഒരുകാലത്തും ഉണ്ടാകാത്ത സംഭവമായ അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് ഐ.ജി തന്നെ മാറ്റിവയ്‌പ്പിച്ചതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സെക്രട്ടറിയേറ്റിൽ തീ വച്ചത് ആരാണ്? തീപിടുത്തവുമായി ബന്ധപ്പെട്ട തെളിവുകളെ അട്ടിമറിക്കാൻ നടന്ന വലിയൊരു ശ്രമമാണ് നടന്നതെന്നും പക്ഷപാത രഹിതമായി പ്രവർത്തിക്കുന്ന ഫോറൻസിക് ഉദ്യോഗസ്ഥരെ ശാസിക്കാൻ ഐ.ജിയെ ആരാണ് ചുമതലപ്പെടുത്തിയതെന്നും ചെന്നിത്തല ചോദിച്ചു. ഇത്തരത്തിൽ സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥയെ നശിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കൃത്രിമ രേഖയുണ്ടാക്കാനും നീതിന്യായ വ്യവസ്ഥയ്‌ക്കും ഈ ഉദ്യോഗസ്ഥർ ഭീഷണിയാണ്.
തീപിടുത്തമുണ്ടായ ഉടൻ ജനപ്രതിനിധികളെ കടത്തിവിടാതെ അവിടെ ചീഫ് സെക്രട്ടറി നേരിട്ടെത്തി. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തെളിവുകൾ നശിപ്പിക്കുന്നു. ഇതിന് അദ്ദേഹം ഡി.ജി.പിയും ചീഫ് സെക്രട്ടറിയെയും ഉപയോഗിക്കുകയാണെന്നും ചെന്നിത്തസ ആരോപിച്ചു.