
ബീജിംഗ്: കൊവിഡ് വാക്സിൻ ഫലപ്രദമായ രീതിയിൽ ലോകം മുഴുവൻ വിതരണം ചെയ്യും മുമ്പ് 20 ലക്ഷത്തോളം ആളുകൾക്ക് ജീവൻ നഷ്ടമാകുമെന്ന ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിനിടെയിലും മഹാമാരിയെ പിടിച്ചുകെട്ടാൻ ലോക വ്യാപകമായി തിരക്കിട്ട വാക്സിൻ പരീക്ഷണങ്ങൾ നടക്കുകയാണ്. തങ്ങൾ നടത്തിയ വാക്സിൻ പരീക്ഷണം പോസിറ്റീഫ് ഫലം കാണിച്ചുവെന്ന് ചൈനയിലെ മുഖ്യ വാക്സിൻ നിർമ്മാതാക്കളായ ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് വ്യക്തമാക്കി. പരീക്ഷണം നടത്തിയവരിൽ രോഗ പ്രതിരോധ ശേഷി വർദ്ധിച്ചതായാണ് കണ്ടെത്തൽ. വാക്സിൻ സുരക്ഷിതമാണെന്ന് ഗവേഷകർ പറഞ്ഞു. ബി.ബി.ഐ.ബി.പി-കോർവ് എന്നാണ് വാക്സിന് പേര് നൽകിയിരിക്കുന്നത്. സി.എൻ.ബി.ജിയുടെ ഉപസ്ഥാപനമായ ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോളജിക്കൽ പ്രൊഡക്റ്റ്സ് ആണ് വാക്സിൻ വികസിപ്പിക്കുന്നത്. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ പ്രവേശിച്ച പത്ത് വാക്സിനുകളിൽ ഒന്നാണിത്. ചൈനയിൽ നിന്നുള്ള മൂന്ന് വാക്സിനുകൾ മൂന്നാംഘട്ട പരീക്ഷണത്തിലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചൈനയിൽ നിന്നുള്ള വാക്സിനുകൾ പരീക്ഷിച്ചപ്പോൾ സന്നദ്ധ പ്രവർത്തകരിൽ അതി തീവ്രമായ പാർശ്വ ഫലങ്ങളൊന്നും കണ്ടില്ല. എന്നാൽ ഇവർക്ക് പനിയും വേദനയും അനുഭവപ്പെട്ടു. മെഡിക്കൽ ജേർണലായ ലാൻസെന്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
അതേസമയം, ഫ്രാൻസിൽ നിന്നുള്ള സനോഫിയും യു.എസിൽ നിന്നുള്ള ബയോടെക് കമ്പനിയായ ട്രാൻസ്ലേറ്റ് ബയോയും സംയുക്തമായി നടത്തുന്ന വാക്സിൻ പരീക്ഷണം മൃഗങ്ങളിൽ വിജയകരമായി പൂർത്തിയാക്കി. എം.ആ.ർടി 5500 വാക്സിന്റെ രണ്ട് ഡോസ് കുരങ്ങുകൾക്കും എലികൾക്കും നൽകിയപ്പോൾ അവയ്ക്ക് പ്രതിരോധ ശേഷി വർദ്ധിക്കുന്നതായി കണ്ടെത്തി.
 വാക്സ്ആർട്ടിനെതിരെ നിയമനടപടി
കൊവിഡിനെതിരായ വാക്സിൻ സംബന്ധിച്ച് അവകാശവാദം ഉന്നയിച്ച അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ചുള്ള ബയോടെക് കമ്പനിയായ വാക്സ്ആർട്ട് നിയമ നടപടി നേരിടുകയാണ്. അമേരിക്കൻ സർക്കാരിന്റെ വാക്സിൻ ഗവേഷണങ്ങൾക്കായി തങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് വാക്സാർട്ട് ജൂണിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കമ്പനി ഈ അവസരം നിക്ഷേപ നേട്ടത്തിനായി ഉപയോഗിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ജൂൺ മുതലുള്ള കാലയളവിൽ 200 മില്ല്യൺ ഡോളർ നിക്ഷേപമാണ് കമ്പനി നേടിയത്. വാക്സിൻ കണ്ടെത്തലിനെപ്പറ്റി അതിരു കടന്ന അവകാശ വാദം ഉന്നയിച്ച കമ്പനിക്കെതിരെ നിരവധി നിക്ഷേപകർ നിയമ നടപടി സ്വീകരിച്ചു.