e

നഹുഷ പുത്രനായ യയാതി രാജാവ് വേട്ടക്കിടയിൽ ഈ പൊട്ടക്കിണറ്റിനരുകിൽ വരാനിടയായി. കിണറ്റിൽ കിടക്കുന്ന ദേവയാനിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ദേവയാനിയെ കൈപിടിച്ചു കരകയറ്റിയശേഷം യയാതി വേട്ട തുടർന്നു. കുളികഴിഞ്ഞ് ദേവയാനിയെ കാണാതായപ്പോൾ ഒരു തോഴിയോട് ദേവയാനിയെ അന്വേഷിക്കാൻ ഗുരു ഏർപ്പാടാക്കി. തോഴി വളരെ പ്രയാസപ്പെട്ട് ദേവയാനിയെ കണ്ടുപിടിച്ചെങ്കിലും രാജധാനിയിലേക്കില്ലെന്ന് അവൾ തീർത്തുപറഞ്ഞു. ദാസി ഗുരുസമക്ഷം ദേവയാനി വൃത്താന്തം അറിയിച്ചു. ഉത്കണ്‌ഠ മൂത്ത ആചാര്യൻ തന്നെ പുത്രിയെ കാണാനായി ഇറങ്ങിത്തിരിച്ചു. ദേവയാനിയുടെ സമീപമെത്തിയ പിതാവിനോട് ദേവയാനി നടന്നതെല്ലാം പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിച്ചു. രാജകുമാരിയുടെ പ്രവർത്തിയിൽ രോഷാകുലനായ ഗുരു ഇനി അസുരഗുരു ആയിരിക്കാൻ താനില്ലെന്നും വേറെ ആളെ നോക്കാനും രാജാവിനെ അറിയിച്ചു. പരിഭ്രാന്തനായ അസുരരാജാവ് ഓടിയെത്തി. ഗുരുവോ മകളോ നിശ്ചയിക്കുന്ന എന്തു പ്രായശ്ചിത്തവും ചെയ്യാൻ ഒരുക്കമാണെന്നും ഗുരുതീരുമാനം പിൻവലിക്കണമെന്നും രാജാവ് താണുവീണപേക്ഷിച്ചു. പിതാവിന്റെ അവസ്ഥ മനസിലാക്കിയ ദേവയാനി 'ശർമിഷ്‌ഠയും ആയിരം തോഴിമാരും കൂടി തന്റെ പാദസേവ ചെയ്യാൻ സമ്മതിച്ചാൽ മാത്രം അച്‌ഛൻ അസുരഗുരുവായി തുടുരും' എന്നു വെളിപ്പെടുത്തി. മറ്റൊന്നും ആലോചിക്കാതെ വൃഷ പർവാവ് ദേവയാനിയുടെ നിബന്ധന അംഗീകരിച്ചു. വൈകാതെ അസുര ഗുരുവിനായി പുതിയ ആശ്രമ കൊട്ടാരം പണിതൊരുക്കി ഗുരു കുടുംബവും ശർമ്മിഷ്‌ഠയും തോഴിമാരുമായി പുതിയ ജീവിതം തുടങ്ങി. ദിവസങ്ങൾക്കുള്ളിൽ ശർമ്മിഷ്‌ഠയും ദേവയാനിയും പഴയ പിണക്കങ്ങൾ മറന്ന് വീണ്ടും കളിക്കൂട്ടുകാരായി. ഒരു ദിവസം ദേവയാനിയും ശർമ്മിഷ്‌ഠയും തോഴിമാരും കൂടി നീരാടാൻ പോയി. നീരാട്ട് കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ യയാതി രാജാവിനെ വീണ്ടും കാണാനിടയായി. യയാതിയെ കണ്ടയുടൻ തന്നെ കിണറ്റിൽ നിന്ന് കരം തന്ന് കയറ്റിയത് അങ്ങാണെന്നും അതിനാൽ തന്നെ ഭാര്യയായി സ്വീകരിക്കണമെന്നും ദേവയാനി അപേക്ഷിച്ചു. ഒരു അപേക്ഷയുടെ പേരിൽ അസുര ഗുരുവിന്റെ മകളെ വിവാഹം കഴിക്കാനുള്ള ധൈര്യമൊന്നും യയാതിക്കില്ലായിരുന്നു. എന്നാൽ പിതാവ് എപ്പോഴും തന്റെ തീരുമാനങ്ങൾക്കൊപ്പം കൂടെയുണ്ടാകുമെന്നുറപ്പുണ്ടാിയിരുന്ന ദേവയാനി പിതാവിനെ വരുത്തി സമ്മതം വാങ്ങി യയാതിയെ കൊണ്ട് വിവാഹം കഴിപ്പിച്ച് യയാതിക്കൊപ്പം യാത്രയായി. പിന്നാലെ ശർമ്മിഷ്‌ഠയും തോഴിമാരും ദേവയാനിയുടെ ദാസിമാരായി യയാതിയുടെ കൊട്ടാരത്തിലെത്തി. ഒരു കാരണവശാലും ശർമ്മിഷ്‌ഠയെ സ്‌പർശിക്കരുതെന്ന് ശുക്രാചാര്യർ യയാതിയെ കൊണ്ട് സത്യം ചെയ്യിച്ചു.

ആനന്ദപ്രദമായ ദാമ്പത്യജീവിതം ദേവയാനി അവിടെ അനുഭവിച്ചു.. ദേവയാനിക്ക് പുത്രന്മാർ ജനിച്ചതോടൊപ്പം ശർമ്മിഷ്ഠയ്ക്കും യയാതിയിൽ നിന്ന് പുത്രന്മാർ ജനിച്ചു. ശർമ്മിഷ്‌ഠ ദേവയാനിയിൽ നിന്നും തനിക്ക് കുട്ടികളുണ്ടായവിവരം മറച്ചുവയ്‌ക്കാൻ ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ ദേവയാനിയുടെ കുട്ടികൾക്കൊപ്പം ശ‌ർമ്മിഷ്‌ഠയുടെ കുട്ടികളെയും കാണാനിടയായ ദേവയാനി ഈ കുട്ടികളുടെയും പിതാവ് യയാതിതന്നെയാണെന്ന് കുട്ടികളിൽ നിന്ന് മനസിലാക്കി. പിതാവിന് നൽകിയ പ്രതിജ്ഞ ലംഘിച്ച യയാതിയുടെ നടപടി ഉടൻതന്നെ ദേവയാനി ശുക്രനെ അറിയിച്ചു. രോക്ഷാകുലനായ ആചാര്യൻ 'യയാതിക്ക് ജരാനര ബാധിക്കട്ടെ' യെന്ന് ശപിച്ചു. ശാപമോക്ഷം ഇരന്ന യയാതിക്ക് ' നിന്റെ പുത്രന്മാരിൽ ആരെങ്കിലും ജരാനര സ്വീകരിക്കാൻ തയ്യാറായാൽ പരസ്‌പരം വച്ചുമാറാൻ സാധിക്കട്ടെ' എന്ന ശാപമോക്ഷവും നൽകി. അഞ്ചു പുത്രന്മാരുടെ പിതാവായ യയാതി തന്റെ വാർദ്ധക്യം സ്വീകരിച്ച് പകരം യൗവനം നൽകാൻ അപേക്ഷിച്ചു. ശർമ്മിഷ്‌ഠയിൽ ജനിച്ച പുരു എന്ന പുത്രൻ പിതാവിന്റെ അപേക്ഷ സ്വീകരിച്ച് ആയിരം വർഷത്തേക്ക് പിതാവിന്റെ വാർദ്ധക്യം സ്വീകരിച്ച് പകരം തന്റെ യൗവനം നൽകി. ആയിരം വർഷം കഴിഞ്ഞ് ലൗകിക ജീവിതം ആസ്വദിച്ച് തൃപ്‌തി വന്ന യയാതി പുരുവിൽ നിന്നും വാർദ്ധക്യം തിരികെ സ്വീകരിച്ച് യൗവനം പുരുവിന് നൽകിയശേഷം പുരുവിനെ തന്റെ പിൻഗാമിയായി വാഴിച്ചു.

കചന്റെ ശാപം കാരണം ബ്രാഹ്മണന് പകരം ഒരു ക്ഷത്രിയനാണ് ദേവയാനിയെ വിവാഹം കഴിച്ചത്. പലകാരണങ്ങൾകൊണ്ടും സന്ദർഭങ്ങൾകൊണ്ടും സംഭവബഹുലമായിരുന്ന ദേവയാനിയുടെ ജീവിതം യയാതിയുടെ കൊട്ടാരത്തിൽ അവസാനിച്ചു. ദേവയാനിയുടെ ശാപം നിമിത്തം ദേവലോകത്തെത്തിയ കചന് മൃതസഞ്ജീവനി ഉപയോഗിച്ച് ആരേയും നേരിട്ട് പുനർജീവിപ്പിക്കാനും കഴിയാതെ പോയി. എന്നാൽ മറ്റൊരു ദേവന് മൃതസഞ്ജീവനി വിദ്യ പഠിപ്പിച്ച് ആ ദേവനിലൂടെ മന്ത്രം നടപ്പാക്കാൻ ദേവന്മാർക്ക് കഴിഞ്ഞു. എങ്കിലും ദേവലോകത്ത് ഈ മന്ത്രം വ്യാപകമായി ഉപയോഗിച്ചിരുന്നതായി പുരാണങ്ങളിൽ കാണുന്നില്ല.