
ശ്രീനഗർ: പോരാട്ട വീര്യത്തിലും മനുഷ്യത്വത്തിലും ലോകത്തിന് തന്നെ മാതൃകയായ ഇന്ത്യൻ സൈന്യത്തിന്റെ മറ്റൊരു അഭിമാനകരമായ പ്രവൃത്തിയാണ് ഇപ്പോൾ ലോകശ്രദ്ധ നേടിയിരിക്കുന്നത്.
1972ൽ ജമ്മുകാശ്‌മീരിലെ നൗഗം സെക്ടറിൽ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച പാക് സൈനിക ഉദ്യോഗസ്ഥന്റെ പൊളിഞ്ഞ കബറിടം പുതുക്കിപ്പണിഞ്ഞാണ് ഇന്ത്യൻ സൈനികർ തങ്ങളുടെ വിശ്വമാനവികതയുടെ സന്ദേശം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത്.
പാക് മേജർ മുഹമ്മദ് ഷബീർഖാന്റെ കബറിടമാണ് ചുറ്റുവേലി ഉൾപ്പടെ കെട്ടി ഇന്ത്യൻ സൈന്യം മനോഹരമാക്കിയത്. ഇതിന്റെ ചിത്രം സൈന്യം ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. പാകിസ്ഥാനിലെ ഉന്നത സൈനിക ബഹുമതികൾ നേടിയ വ്യക്തിയാണ് മുഹമ്മദ് ഷബീർഖാൻ. പാകിസ്ഥാനുവേണ്ടി ഇന്ത്യൻ സൈന്യത്തെ എതിരിടുന്നതിനിടെ 1972 മേയിലാണ് അദ്ദേഹം വെടിയേറ്റത്. പക്ഷേ, മൃതദേഹം ഏറ്റെടുക്കാൻ പാകിസ്ഥാൻ തയ്യാറായില്ല. സ്വന്തം രാജ്യത്തിനുവേണ്ടി പോരാടിയ വ്യക്തിയാണെന്നോ ഉന്നത സൈനിക ബഹുമതി നേടിയ വ്യക്തിയാണെന്നോ ഉളള പരിഗണന പോലും അവർ നൽകിയില്ല.
എന്നാൽ ഇന്ത്യൻ സൈന്യം അദ്ദേഹത്തിന്റെ മൃതദേഹം യാഥാവിധി സംസ്കരിച്ചു. തങ്ങളെ ആക്രമിച്ച ശത്രുരാജ്യത്തിന്റെ പട്ടാളക്കാരനായിരുന്നുവെന്നത് കണക്കാക്കാതെയായിരുന്നു ഇത്. ഇപ്പോൾ കബറിടം പുതുക്കിപ്പണിയുകയും ചെയ്തു.
എന്നാൽ ഇന്ത്യൻ പട്ടാളക്കാരോടെന്നുമാത്രമല്ല അവരുടെ മൃതദേഹങ്ങളോടുപോലും പാകിസ്ഥാൻ കൊടും ക്രൂരതായാണ് കാണിക്കുന്നത്. കാർഗിൽ യുദ്ധസമയത്ത് ഉൾപ്പടെ ഇക്കാര്യം പലവട്ടം തെളിയിച്ചതാണ്. തങ്ങളുടെ പട്ടാളക്കാരുടെ ഈ ക്രൂരനടപടിയെ അപലപിക്കാൻ പോലും പാകിസ്ഥാൻ തയ്യാറായിട്ടില്ല.