kodiyeri

തിരുവനന്തപുരം: കേരളകോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫിൽ ചേരാൻ തീരുമാനിച്ചതോടെ യു.ഡി.എഫ് രാഷ്‌ട്രീയപരമായും സംഘടനാപരമായും നിലനിൽപ്പില്ലാത്ത മുന്നണിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.യുഡിഎഫിന്റെ അടിത്തറയിളക്കുന്ന തീരുമാനമാണിത്. യുഡിഎഫിന്റെ അക്രമസമരം നടക്കുന്ന സമയത്താണ് ആ മുന്നണിയിലെ പ്രധാനകക്ഷി ഇടതുമുന്നണിയുമായി സഹകരിക്കാൻ തയ്യാറായത്. ജോസ് കെ മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കോടിയേരി പറഞ്ഞു.

യു.ഡി.എഫിലെ മൂന്നാമത് വലിയ കക്ഷിയാണ് വന്നിരിക്കുന്നത്. ഇത് യുഡിഎഫ് നടത്തുന്ന അക്രമസമരങ്ങൾക്കുള‌ള തിരിച്ചടിയാണ്. കേരളത്തിലെ എൽ.ഡി.എഫിന്റെ ബഹുജന അടിത്തറ വികസിപ്പിക്കാൻ കേരളകോൺഗ്രസിന്റെ വരവോടെ കഴിയും. കേരളത്തിലെ കോൺഗ്രസ്, ബിജെപിയുടെ ബി ടീമായി മാറിയെന്ന് കോടിയേരി വിമർശിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാന്റിനും കഴിവില്ലെന്ന് കേരളകോൺഗ്രസ് എൽ.ഡി.എഫിൽ എത്തിയതോടെ തെളിയിച്ചതായി കോടിയേരി അഭിപ്രായപ്പെട്ടു. കേരളകോൺഗ്രസ് മാണിയുടെത് ഇടതുപക്ഷത്തിന്റെ വികസന നയത്തിനുള‌ള പിന്തുണയാണെന്നും ഉപാധികളൊന്നുമില്ലാതെയാണ് ജോസ് വിഭാഗം എൽ.ഡി.എഫിൽ എത്തിയിരിക്കുന്നതെന്നും കോടിയേരി അറിയിച്ചു.