
വാഷിംഗ്ടൺ: തിരഞ്ഞെടുപ്പിൽ ജയിച്ചാൽ അമേരിക്കയിൽ ഏർപ്പെടുത്തിയിരിക്കുന്ന "മുസ്ലിം വിലക്ക്" പിൻവലിക്കുമെന്ന് ഡെമോക്രാറ്റിക്ക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ജോ ബെെഡൻ. ഭരണം ലഭിച്ചാൽ എല്ലാ മേഖലകളിലും അമേരിക്കൻ മുസ്ലിങ്ങളെ ഉൾപ്പെടുത്തുമെന്നും ജോ ബെെഡൻ പറഞ്ഞു. യു.എസിൽ വർദ്ധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ നിയമനിർമാണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുസ്‌ലിം അഭിഭാഷകർക്ക് നൽകിയ വീഡിയോ സന്ദേശത്തിലാണ് ബെെഡൻ ഇക്കാര്യം അറിയിച്ചത്.
"ഭരണം ലഭിച്ച് പ്രസിഡന്റ് ആകുന്ന ദിവസം ഞാൻ ട്രംപിന്റെ ഭരണഘടനാവിരുദ്ധ മുസ്‌ലിം നിരോധനം അവസാനിപ്പിക്കും. വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ നിയമനിർമാണം നടത്തും. കൊവിഡിനെ തുരത്താൻ മാർച്ചിൽ തയ്യാറാക്കിയ പ്രത്യേക നടപടികൾ സ്വീകരിക്കും." ബെെഡൻ പറഞ്ഞു.
ഇറാൻ, സിറിയ ഉൾപ്പെടെ നിരവധി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലേക്ക് ട്രംപ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടി മുസ്ലിം നിരോധനമെന്നാണ് വിമർശകർ പറഞ്ഞിരുന്നത്. ട്രംപ് ഭരണത്തിന്റെ കീഴിൽ അമേരിക്കൻ മുസ്ലിംസിന് അർഹിക്കുന്ന പ്രധാന്യവും ബഹുമാനവും ലഭിച്ചിട്ടില്ലെന്നും ബെെഡൻ ആരോപിച്ചു. അമേരിക്കയെ ഭയത്തിന്റെ മുൾമുനയിൽ നിറുത്താനല്ല മറിച്ച് പ്രതീക്ഷയുടെ പടവുകൾ കയറ്റാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ജോ ബെെഡൻ പറഞ്ഞു. നവംബർ 3നാണ് അമേരിക്കയിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കുക.