
തിരുവനന്തപുരം: കസ്റ്റംസ് കസ്‌റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ആൻജിയോഗ്രാം പൂർത്തിയായി. തൊട്ടുപിന്നാലെ ആശുപത്രി അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കി. ഇ.സി.ജിയിൽ വ്യത്യാസമുള്ളതിനാലാണ് ആൻജിയോഗ്രാം നടത്താൻ ആശുപത്രി തീരുമാനിച്ചത്.
കാർഡിയാക് ഐ.സി.യുവിൽ കഴിയുന്ന ശിവശങ്കറിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ പറയുന്നു. തലചുറ്റലും നടുവേദനയും ശിവശങ്കറിനുണ്ട്. അദ്ദേഹം കാർഡിയാക്ക് ഐ.സി.യുവിൽ തന്നെ തുടരുകയാണ്. നടുവേദനയിൽ ന്യൂറോളജിസ്റ്റിന്റെ ഉപദേശം തേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം ഇപ്പോൾ സാധാരണഗതിയിലാണ്. ശിവശങ്കറുടെ ആരോഗ്യനില സംബന്ധിച്ച് വിദഗ്ദ്ധരുടെ അഭിപ്രായം തേടുമെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ പറയുന്നു. അതേസമയം ശിവശങ്കറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്.
ഡോക്ടർമാർ ശിവശങ്കറിന്റെ ആരോഗ്യനിലയെ കുറിച്ച് നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാകും കസ്റ്റംസ് തുടർനടപടികൾ സ്വീകരിക്കുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കുന്നതിന് മുമ്പ് കസ്റ്റംസ് സംഘം ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രി മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കിയ സാഹചര്യത്തിൽ ഇനി കസ്റ്റംസിന്റെ നീക്കം എന്താക്കുമെന്നാണ് ഉറ്റുനോക്കുന്നത്.
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ നിർണായക വിവരങ്ങൾ ലഭിച്ച കസ്റ്റംസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതുവരെ പല തവണ ചോദ്യം ചെയ്യലിന് ശിവശങ്കർ ഹാജരായത് സ്വന്തം വാഹനത്തിലാണ്. എന്നാൽ വെളളിയാഴ്ച അദ്ദേഹത്തെ വിളിപ്പിച്ചപ്പോൾ കസ്റ്റംസ് വാഹനത്തിലാണ് കൊണ്ടുപോയത്. ശനിയാഴ്ചയും ഞായറാഴ്ചയും അവധിദിനങ്ങളായതിനാൽ കസ്റ്റംസ് അറസ്റ്റിലേക്ക് നീങ്ങിയിരുന്നെങ്കിൽ ശിവശങ്കറിന് ജാമ്യം ലഭിക്കുമായിരുന്നില്ല.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. കസ്റ്റംസ് വാഹനത്തിൽ തന്നെ വരണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. വാഹനത്തിൽ ഉദ്യോഗസ്ഥർക്കൊപ്പം കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെ ജഗതിയിൽ വച്ചാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. കസ്റ്റംസ് വാഹനത്തിന്റെ ഡ്രൈവർ രക്തസമ്മർദ്ദത്തിന്റെ മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിലേക്ക് പോയപ്പോൾ വീണ്ടും അസ്വസ്ഥത കൂടി. ആദ്യം അടുത്തുളള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ശിവശങ്കർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കരമനയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ശിവശങ്കറിന്റെ ഭാര്യ ഈ ആശുപത്രിയിൽ ഡോക്‌ടറാണ്. അനധികൃത ഡോളർ കടത്തിലും ശിവശങ്കറിന് പങ്കുണ്ടെന്ന നിർണായക വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.