docters

തിരുവനന്തപുരം: വർഷങ്ങളോളം അനധികൃതമായി സർവ്വീസിൽ നിന്നും വിട്ടു നിന്ന ഡോക്‌ടർമാരെയും വിവിധ ജീവനക്കാരെയും ആരോഗ്യവകുപ്പിൽ നിന്നും പിരിച്ചുവിടുന്നു. 385 ഡോക്‌ടർമാരെയും 47 ജീവനക്കാരെയുമാണ് പുറത്താക്കാൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉത്തരവിട്ടത്. കൊവിഡ് കാലത്ത് ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും സേവനം ആരോഗ്യവകുപ്പിന് ആവശ്യമുണ്ട്. എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും സർ‌വീസിൽ തിരികെയെത്താത്തതിനാലാണ് പിരിച്ചുവിടുന്നത്. മുൻപ് അനധികൃതമായി ജോലിക്കെത്താത്ത 36 ഡോക്‌ടർമാരെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പുറത്താക്കിയിരുന്നു.

നിലവിൽ പുറത്താക്കപ്പെട്ടവരിൽ പ്രൊബേഷൻകാരും സ്ഥിരം ജോലിക്കാരുമായ ഡോക്‌ടർമാരുണ്ട്. ഇവ‌ർക്ക് പിന്നാലെ അനധികൃത അവധിയിലായ അഞ്ച് ഹെൽത്ത് ഇൻസ്‌പെക്ടർമാർ, നാല് ഫാർമസിസ്‌റ്റുകൾ, ഒരു ഫൈലേറിയ ഇൻസ്‌പെക്ടർ, 20 സ്റ്റാഫ് നഴ്സുമാർ, ഒരു നഴ്സിംഗ് അസിസ്റ്റന്റ്, രണ്ട് ദന്തൽ ഹൈജിനിസ്‌റ്റുമാർ, രണ്ട് ലാബ് ടെക്‌നീഷ്യൻമാർ, രണ്ട് റേഡിയോഗ്രാഫർമാർ, രണ്ട് ഒപ്‌റ്റോമെട്രിസ്‌റ്റ് ഗ്രേഡ്- രണ്ട്, ഒരു ആശുപത്രി അറ്റൻഡർ ഗ്രേഡ് രണ്ട്, മൂന്ന് റെക്കോഡ് ലൈബ്രേറിയൻമാർ, ഒരു പി.എച്ച്.എൻ. ട്യൂട്ടർ, മൂന്ന് ക്ലാർക്കുമാർ എന്നിങ്ങനെയാണ് പിരിച്ചുവിടപ്പെട്ട ജീവനക്കാർ. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് സ്ഥിരീകരണം നൽകിയിട്ടുണ്ട്.

പ്രകൃതി ക്ഷോഭവും കൊവിഡും നേരിടാൻ സംസ്ഥാനത്ത് നിരവധി ആരോഗ്യ പ്രവർത്തകരും ഡോക്‌ടർമാരുമാണ് പ്രവർത്തിക്കുന്നത്. ഇതിനിടെ അനധികൃതമായി വരാതിരിക്കുന്നവർക്ക് പലതവണ മുന്നറിയിപ്പ് നൽകിയെന്നും എന്നാൽ വളരെ കുറച്ച്പേർ മാത്രമാണ് മടങ്ങിയെത്തിയതെന്നും അതിനാലാണ് കർശന നടപടി വേണ്ടിവന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ആരോഗ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് ചുവടെ:

അനധികൃതമായി സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 385 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 432 ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തത്. കോവിഡ് സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ആവശ്യമുണ്ട്. അതിനാല്‍ തന്നെയാണ് ഇച്ഛാശക്തിയോടെ കര്‍ശനമായ നടപടി സ്വീകരിച്ചത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു. അനധികൃതമായി ജോലിക്ക് ഹജരാകാത്ത ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അനധികൃതമായി വിട്ടുനിന്ന പ്രബേഷനന്‍മാരും സ്ഥിരം ജിവനക്കാരുമായ 385 ഡോക്ടര്‍മാരേയാണ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്. ഇതിന് പുറമേ അനധികൃതാവധിയിലായ 5 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 1 ഫൈലേറിയ ഇന്‍സ്‌പെക്ടര്‍, 20 സ്റ്റാഫ് നഴ്‌സുമാര്‍, 1 നഴ്‌സിംഗ് അസിസ്റ്റന്റ്, 2 ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, 2 ലാബ് ടെക്‌നീഷ്യന്‍മാര്‍, 2 റേഡിയോഗ്രാഫര്‍മാര്‍, 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 1 ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്‍മാര്‍, 1 പി.എച്ച്.എന്‍. ട്യൂട്ടര്‍, 3 ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 47 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്.

തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും സംസ്ഥാനത്ത് അനേകം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിന് പിന്നാലെയാണ് കോവിഡ്-19 മഹാമാരിയും സംസ്ഥാനത്ത് വ്യാപകമായത്. ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത്. ഈ സമയത്ത് ആരോഗ്യ മേഖലയില്‍ നിന്നും ജീവനക്കാര്‍ മാറി നില്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. കൂടുതല്‍ മികവുറ്റ ആരോഗ്യ സേവനദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമിതരായ ഇത്രയേറെ ജീവനക്കാരുടെ അനധികൃത ഹാജരില്ലായ്മ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിക്കുന്നത്. സര്‍വീസില്‍ പ്രവേശിക്കുന്നതിന് നിരവധി തവണ അവസരം നല്‍കി സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ഇതുസംബന്ധിച്ച അറിയിപ്പ് ദൃശ്യമാധ്യമങ്ങളില്‍ നല്‍കുകയും ചെയ്തു. എന്നാല്‍ മറുപടി നല്‍കിയതും ജോലിയില്‍ പ്രവേശിച്ചതും വളരെ കുറച്ച് പേരാണ്.

ഇത്രയധികം നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ജനങ്ങള്‍ക്ക് അര്‍ഹമായ സേവനം ലഭ്യമാക്കുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചത്.