
ന്യൂഡൽഹി : ലഡാക്കിലെ സംഘർഷാവസ്ഥയിൽ പരിഹാരം കാണുന്നതിന് ഇന്ത്യ - ചൈന സൈനിക, നയതന്ത്ര ചർച്ചകൾ രഹസ്യമായി തുടരുകയാണ്. ഇതിനിടെ പീപ്പിൾസ് ലിബറേഷൻ ആർമി ( പി.എൽ.എ) നിയന്ത്രണ രേഖയിൽ നിന്നും പിന്മാറാൻ തയാറാണെന്നും ഇതിനായി ഉപാധികൾ മുന്നോട്ട് വച്ചതായും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ മുന്നോട്ട് വച്ച നിർദ്ദേശം പരിഗണിച്ചാണ് ചൈന അതിർത്തിയിൽ നിന്നും സേനാ പിൻമാറ്റത്തിന് തയാറായിരിക്കുന്നത്.
എന്നാൽ, സേനാപിന്മാറ്റം നടത്തുമ്പോൾ രണ്ടു പേരും ഒരുമിച്ച് മാറണം എന്നാണ് ചൈനയുടെ നിലപാട്. ഒരാൾ മാറിയ ശേഷം മറ്റൊരാൾ മാറരുത്. വീണ്ടും പ്രശ്നം ഒഴിവാക്കാനായി അതിർത്തിയിൽ നിന്നും ടാങ്കുകളും, പീരങ്കിപ്പടയുമുൾപ്പെടെ ഇരുപക്ഷവും പരസ്പരം ഒരുമിച്ച് പിൻമാറ്റം നടത്തണമെന്നാണ് ചൈന പറയുന്നത്.
അതേ സമയം, ഘട്ടം ഘട്ടമായി സേനാപിൻമാറ്റം വേണമെന്നതാണ് ഇന്ത്യൻ നിലപാട്. പീരങ്കിപ്പടയും ടാങ്കുകളും സംഘർഷ മേഖലയിൽ നിന്നും പിൻവലിക്കുന്നത് ഇന്ത്യയ്ക്ക് അനുകൂലമായേക്കില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. ചൈനീസ് സേന അതിർത്തി മേഖലയിൽ റോഡുകൾ നിർമിച്ചിട്ടുണ്ട്. സംഘർഷമുണ്ടായാൽ ഇവർക്ക് ഇന്ത്യയേക്കാൾ വേഗത്തിൽ ആയുധങ്ങൾ വിന്യസിക്കാൻ എളുപ്പമായിരിക്കും. ചൈനയും ഇന്ത്യയും പരസ്പരം അനുകൂല നിലപാട് സ്വീകരിക്കുന്നത് വരെ ശൈത്യകാലത്തും കിഴക്കൻ ലഡാക്കിൽ ഇന്ത്യ സേനാ വിന്യാസം തുടർന്നേക്കുമെന്നാണ് സൂചന.