
ന്യൂഡൽഹി: റഷ്യയുടെ കൊവിഡ് വാക്സിനായ സ്‌പുട്‌നിക് അഞ്ചിന്റെ പരീക്ഷണം ഇന്ത്യയിൽ നടത്താൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. ഫാർമസി കമ്പനിയായ ഡോക്ടർ റെഡ്ഡി ഗ്രൂപ്പിനാണ് വാക്സിന്റെ രണ്ടാം ഘട്ട ട്രയൽ പരീക്ഷണം നടത്താൻ അനുമതി ലഭിച്ചിരിക്കുന്നത്.
കൊവിഡ് വാക്സിന്റെ സുരക്ഷയും രോഗപ്രതിരോധ പഠനവും പരീക്ഷണത്തിന്റെ ഭാഗമായിരിക്കുമെന്ന് ഡോ. റെഡ്ഡിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും (ആർ.ഡി.എഫ്) സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
സ്‌പുട്‌നിക് വാക്സിന് അനുമതി ലഭിക്കുന്നതിന് മുമ്പ് കുറച്ച് ആളുകളിൽ മാത്രമാണ് റഷ്യ പരീക്ഷണം നടത്തിയിരുന്നത്. എന്നാൽ ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളിൽ വാക്സിൻ പരീക്ഷണം നടത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച്  ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. ഇതേതുടർന്ന് നേരത്തെ വാക്സിൻ പരീക്ഷണത്തിന് ഏജൻസി അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണത്തിന് അനുമതി നൽകിയിരിക്കുന്നത്. നിലവിൽ റഷ്യയിൽ സ്‌പുട്‌നിക് അഞ്ചിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടന്നുവരികയാണ്. 40000 സന്നദ്ധപ്രവർത്തകരാണ് പരീക്ഷണത്തിൽ പങ്കെടുക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് വാക്സിൻ പരീക്ഷണം നടത്താൻ റെഡ്ഡി ഗ്രൂപ്പുമായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ട് കരാർ ഒപ്പിട്ടത്. ഇന്ത്യയിൽ സ്‌പുട്‌നിക് അഞ്ചിന്റെ 100 മില്യൺ ഡോസുകൾ വിതരണം ചെയ്യാനാണ് റഷ്യ ഒരുങ്ങുന്നത്.